3 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ
പത്തനംതിട്ട: ലോക്ക് ഡൗണിനിടെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ആദ്യ ട്രെയിനിൽ ജില്ലക്കാരായ 85 പേർ എത്തി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം, എറണാകുളം സ്‌റ്റേഷനുകളിൽ ഇറങ്ങിയവരാണിവർ.
തിരുവനന്തപുരം സെൻട്രൽ റെയിവേ സ്റ്റേഷനിൽ 30 പുരുഷൻമാരും 31 സ്ത്രീകളും നാലു കുട്ടികളും ഉൾപ്പടെ ജില്ലക്കാരായ 65 പേരാണ് എത്തിയത്. ഇവരിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ വർക്കലയിലെ കൊവിഡ് കെയർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി. 40 പേരെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ഇവരിൽ ഒരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് സ്വന്തം നിലയിൽ വീടുകളിൽ പോകാൻ കഴിയാതിരുന്നവരെ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസുകളിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. മറ്റുള്ളവർ തിരുവനന്തപുരത്ത് നിന്ന് സ്വന്തം വാഹനങ്ങളിലും മറ്റും നേരിട്ട് വീടുകളിലേക്ക് പോയി. 65 പേരിൽ 62 പേരും വീടുകളിൽ ക്വാറന്റൈനിലാണ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 സ്ത്രീകളും എട്ട് പുരുഷൻമാരെയും ഉൾപ്പടെ 20 പേരെയാണ് കെ.എസ്.ആർ.ടി.സി ബസിൽ പത്തനംതിട്ടയിലെത്തിച്ചത്. ഇവർ 20 പേരും വീടുകളിൽ ക്വാറന്റൈനിലാണ്.
ലക്ഷദ്വീപിൽ നിന്ന് വ്യാഴാഴ്ച്ച മൂന്നു പേരാണ് ജില്ലയിൽ എത്തിയത്. കലഞ്ഞൂർ, പ്രമാടം, ആറന്മുള സ്വദേശികളാണിവർ. കൊച്ചി തുറമുഖത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കായംകുളം ബസ് സ്റ്റാന്റിൽ എത്തിച്ച ഇവരെ ആംബുലൻസിൽ ജില്ലയിലെത്തിച്ചു. എല്ലാവരും വീടുകളിൽ ക്വാറന്റൈനിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |