കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ പ്രഖാപിച്ച സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ജില്ലാ പഞ്ചായത്ത് 10 കോടി രൂപ വകയിരുത്തി. നെൽകൃഷി, പച്ചക്കറി കൃഷി, സുഫലം വിഷരഹിത ഫലം, വിദ്യാർത്ഥികൾക്ക് പച്ചക്കറി കൃഷി, ക്ഷീരഗ്രാമം, പോത്തുകുട്ടി പരിപാലനം, മുട്ടഗ്രാമം, കിടാരിഗ്രാമം, മത്സ്യ സഞ്ചാരി, ഹൈടെക് ഡയറി ഫാം, മുറ്റത്തെ പൂവൻ, കയ്പ്പാട് നെൽകൃഷി വികസനം, കൂത്താളി ഫാമിൽ കോൾഡ് സ്‌റ്റോറേജ്, തീറ്റപ്പുൽ കൃഷി, സഞ്ചരിക്കുന്ന അരി മിൽ തുടങ്ങിയ പദ്ധതികൾക്കാണ് 10 കോടി രൂപ അനുവദിച്ചത്. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ ശേഖരിച്ചു വയ്ക്കുന്നതിനാണ് കോൾഡ് സ്‌റ്റോറേജ് പദ്ധതി.
ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിൽ 30 ഏക്കർ ഭൂമിയിൽ പുതിയതായി കൃഷി ആരംഭിക്കും. പച്ചക്കറി, മരച്ചീനി, വാഴ, മഞ്ഞൾ, തീറ്റപ്പുൽ എന്നിവ ഉൾപ്പെടുത്തും. ഫാമുകളിൽ മികച്ചയിനം വിത്തുകളും തൈകളും സംഭരിച്ചു വിതരണം ചെയ്യും. 350 ഹെക്ടർ തരിശ് ഭൂമി കൃഷി യോഗ്യമാക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ചേർന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, പി.കെ. സജിത, സുജാത മനക്കൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |