കൊച്ചി: വ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം മാർക്കറ്റ് അടക്കാൻ ജില്ലാ കളക്‌ടറുടെ നിർദേശം. സെന്റ്.ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാനാണ് കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. മുമ്പ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അവർ ജോലി ചെയ്‌തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു. മാർക്കറ്റിൽ കൊവിഡ് ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കാൻ കളക്‌ടർ നിർദേശം നൽകിയിട്ടുണ്ട്.
സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വിഡിയോ കോൺഫറൻസിൽ വ്യക്തമാക്കി. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ അകലം പാലിച്ചില്ലെങ്കിൽ കടകൾ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |