ന്യൂഡൽഹി:ലോകപ്രശസ്തമായ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്മാരകങ്ങള്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്നു. എന്നാല്‍, രാജ്യത്ത് ഓരോ കേന്ദ്രങ്ങളായി വീണ്ടും തുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. താജ് മഹലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന മറ്റ് സ്മാരകങ്ങളും വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറക്കണമെന്ന് ടൂറിസം വ്യവസായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും നാളെ തുറക്കും.സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.
ജൂണ്‍ എട്ടിന് ആരംഭിച്ച അണ്‍ലോക്ക് 1 ന് കീഴില്‍ കേന്ദ്രസംരക്ഷണ മന്ത്രാലയം 820 കേന്ദ്ര സംരക്ഷിത സ്മാരകങ്ങള്‍ ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വലിയ സാമ്പത്തിക നഷ്ടം നേരിട്ടതിനാല്‍ ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ടൂറിസം വ്യവസായത്തെ സംബന്ധിച്ചിടത്തോളം താജ്മഹല്‍ അടച്ചുപൂട്ടല്‍ വീണ്ടും നീളുന്നത് ഒരു പ്രധാന ആശങ്കയായിരുന്നു.മാളുകളും മറ്റ് സ്ഥലങ്ങളും വീണ്ടും തുറക്കുമ്പോള്‍ താജ്മഹലും മറ്റ് സ്മാരകങ്ങളും അടച്ചിടുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ടവര്‍ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |