ന്യൂഡൽഹി:ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോൺഗ്രസ് ഇതര നേതാവാണ് നരേന്ദ്ര മോദി. 2014 മെയ് 26 നാണ് മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇക്കാലയളവിൽ കേന്ദ്ര സർക്കാർ വിജയകരമായി പൂർത്തിയാക്കിയ ഒരുപാട് പദ്ധതികളുണ്ട്.
എന്നാൽ സൗരോർജ്ജത്തിന്റെ വില കുറച്ചതുപോലെയുള്ള കുറച്ച് പദ്ധതികൾ മാത്രമേ രാജ്യത്തെ ജനങ്ങൾ അറിയുന്നുള്ളു. പുറംലോകമറിയാത്ത ഒരുപാട് നല്ല പദ്ധതികൾ മോദി സർക്കാർ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അവയിൽ മോദിയുടെ പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ പരിശോധിക്കാം...
അതിൽ പ്രധാനപ്പെട്ടതാണ് മോദിയുടെ ' മിഷൺ ഹണി' (The Sweet Revolution). 2016 ഡിസംബറിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം പ്രഖ്യാപിച്ച ഈ പദ്ധതി ഇന്ത്യയിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ട നിരവധി കർഷകരുടെ ജീവിതം തന്നെ ഈ പദ്ധതിയിലൂടെ മാറിമറഞ്ഞു. തേനീച്ചവളർത്തലിന്റെ ആഗോള പട്ടികയിൽ ഇന്ന് ഇന്ത്യ 12 ൽ നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 15,000 കർഷകർ പ്രതിവർഷം 9,000 ടൺ തേൻ ഉത്പാദിപ്പിക്കുന്നു. ഈ പരിപാടി വിജയകരമാക്കാൻ ഖാദി വില്ലേജ് ഇൻഡസ്ട്രി കമ്മീഷൻ(കെ.വി.ഐ.സി) തേനീച്ചക്കൂടുകൾക്കായി 1,50,000 തേൻ ബോക്സുകൾ വിതരണം ചെയ്തു. കൂടുതലായും ആദിവാസി കർഷകർക്കിടയിലാണ് ബോക്സുകൾ വിതരണം ചെയ്തത്. ബനസ്കന്തയിലെ ചെറുകിട കർഷകർ പ്രധാന തേൻ ഉൽപാദകരായി മാറുന്നു. 700 കർഷകർ പ്രതിവർഷം 80 ടൺ വരെ തേൻ ഉത്പാദിപ്പിക്കുന്നു. ചില കർഷകരുടെ വരുമാനം പ്രതിവർഷം 3 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർന്നു.
അടുത്തതായി എടുത്ത് പറയേണ്ടത് മൺപാത്ര നിർമാണക്കാരുടെ ഉന്നമനത്തിനായി മോദി സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ്. 2019 ൽ പ്രധാനമന്ത്രി രാജ്യത്തെ മൺപാത്ര നിർമാണക്കാരുടെ സർവേയ്ക്ക് ഉത്തരവിട്ടു. ഇന്ത്യയിൽ 45 ദശലക്ഷം മൺപാത്ര നിർമാണക്കാരുണ്ടെന്ന് കണ്ടെത്തി. അവരിൽ ഭൂരിഭാഗം ആളുകളും പഴയ രീതിയിലാണ് മൺപാത്രങ്ങൾ നിർമിക്കുന്നതെന്ന് മനസിലാക്കിയതോടെ, അവർക്കായി ഇലക്ട്രിക് പോട്ടേഴ്സിന്റെ ചക്രങ്ങളെക്കുറിച്ച് മനസിലാക്കാൻ കെ.വി.ഐ.സി ചെയർമാൻ സക്‌സേനയ്ക്ക് മോദി നിർദേശം നൽകി.
മൺപാത്രങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു വസ്തുവാണ്. ഉത്പാദനം മെച്ചപ്പെടുത്തിയാൽ ഒരുപാട് പേരുടെ ജീവിതം രക്ഷപ്പെടുമെന്നതിനാൽ 17,000 ഇലക്‌ട്രിക് ചക്രങ്ങൾ വിതരണം ചെയ്തു. രാജ്യത്താകമാനമുള്ള 400 ഓളം പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിക്കാൻ അനുവദമില്ല. ഇവിടങ്ങൾ മൺപാത്രങ്ങളുടെ പ്രധാന വിപണിയാണ്.
അടുത്ത വിജയകരമായ പദ്ധതി ഡയറി ഫാമുകളിൽ നിന്നുള്ള സി.എൻ.ജി ഗ്യാസാണ്. കന്നുകാലികളെ വളര്‍ത്തലില്‍ ഉല്പാദനചിലവ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അവരെ സഹായിക്കേണ്ടത് അനിവാര്യമാണ്. ആവശ്യമായ സാങ്കേതികവിദ്യ മനസിലാക്കാൻ അധികൃതർ ആദ്യം ബനാസ് ഡയറിയുടെ ഗവേഷണ സംഘങ്ങളെ ജർമ്മനിയിലേക്ക് അയച്ചു. അടുത്ത ഘട്ടം സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും, അത് പ്രവർത്തിപ്പിക്കാൻ എഞ്ചിനീയർമാരെ നിയമിക്കുകയും ചെയ്യുക എന്നതായിരുന്നു. രണ്ട് വർഷത്തിന് ശേഷം ആദ്യത്തെ ഗോബാർ ഗ്യാസ് അധിഷ്ഠിത സിഎൻജി സ്റ്റേഷൻ വടക്കൻ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയുടെ തലസ്ഥാനമായ പാലൻപൂരിൽ തുറന്നു.ഇത് ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |