സെൻസെക്‌സ് 1,114 പോയിന്റും നിഫ്‌റ്റി 326 പോയിന്റും കൂപ്പുകുത്തി
കൊച്ചി: ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുയർന്ന കടുത്ത വെല്ലുവിളികൾ താങ്ങാനാവാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 1,114 ഇടിഞ്ഞ് 36,553ലും നിഫ്‌റ്റി 326 പോയിന്റ് നഷ്‌ടവുമായി 10,805ലുമാണ് വ്യാപാരാന്ത്യമുള്ളത്.
കാരണം
1. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൊവിഡ് കേസുകൾ കൂടുന്നതിനാൽ, വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്ക.
2. ആഗോള ഓഹരികളിലുണ്ടായ വില്പന സമ്മർദ്ദം
3. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ വിലയിരുത്തൽ.
4. മാസാവസാനം ആയതിനാൽ സ്വാഭാവികമായുള്ള വിറ്റൊഴിയൽ ട്രെൻഡ്.
5. ഡോളർ ശക്തിപ്പെടുന്നതിനാൽ ക്രൂഡോയിൽ ഉൾപ്പെടെ മറ്റ് കമ്മോഡിറ്റികളിലുണ്ടായ നഷ്‌ടം.
6. ഉത്തേജക പാക്കേജുകൾ സംബന്ധിച്ച അനിശ്‌ചിതത്വം.
2,749
6 ദിവസത്തിനിടെ സെൻസെക്‌സിന് നഷ്‌ടമായത് 2,749 പോയിന്റ്; നിഫ്‌റ്റിക്ക് 799 പോയിന്റ്.
₹11.31 ലക്ഷം കോടി
ആറുദിനത്തിനിടെ സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത് 11.31 ലക്ഷം കോടി രൂപ. 160.08 ലക്ഷം കോടി രൂപയിൽ നിന്ന് 148.76 ലക്ഷം കോടി രൂപയായി മൂല്യം താഴ്‌ന്നു.
₹3.95 ലക്ഷം കോടി
ഇന്നലെ മാത്രം സെൻസെക്‌സിനുണ്ടായ നഷ്‌ടം.
നഷ്‌ടം നുണഞ്ഞവർ
ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടി.സി.എസ്., ടാറ്റാ സ്‌റ്റീൽ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്‌ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്‌ടത്തിന് നേതൃത്വം നൽകി.
രൂപയ്ക്കും ക്ഷീണം
ഡോളറിനെതിരെ 32 പൈസ ഇടിഞ്ഞ് 73.89ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |