ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗമുക്തി നേടിയ രാജ്യമായി ഇന്ത്യ. ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയ രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗമുക്തി നേടിയ രാജ്യമായി നമ്മൾ. മറ്റു രാജ്യങ്ങളിൽ നടത്തിയ പരിശോധനയുമായി ഒത്തുനോക്കുമ്പോൾ നമ്മുടെ രാജ്യം രണ്ടാം സ്ഥാനത്താണ്. നിലവിൽ രാജ്യത്ത് ഇത് വരെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 67 ലക്ഷം കടന്നു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകൾ നടത്തി." കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ലോക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയിൽ പത്ത് ലക്ഷം പേരിൽ 310 പേർക്ക് എന്ന നിരക്കിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആഗോളതലത്തിൽ എറ്റവും താഴ്ന്ന കൊവിഡ് കണക്കാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 83 പേർ മാത്രമാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരണപ്പെടുന്നതെന്നും ഇതും ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് നിലവിൽ 88.63 ശതമാനമാണ്. ആക്ടീവ് കേസുകൾ 7.5 ലക്ഷത്തിൽ താഴെ മാത്രമാണ്. രാജ്യത്തെ 64 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |