
കൊല്ലം: കൊല്ലം നഗരത്തിലെ വീട്ടിനുള്ളിൽ നിന്ന് ഇരുതലമൂരിയെ പിടികൂടി. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് ബുധനാഴ്ച പുലർച്ചയോടെ ഇരുതലമൂരിയെ കണ്ടെത്തിയത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് പാമ്പ് പിടിത്തക്കാരനായ പട്ടത്താനം സ്വദേശി ബിനു സ്ഥലത്തെത്തി ഇരുതലമൂരിയെ പിടികൂടി ചാക്കിലാക്കി ഫോറസ്റ്റ് ഓഫീസിലെത്തിച്ചു.
മൂന്ന് കിലോയോളം തൂക്കംവരുന്ന ഇരുതലമൂരി ഇവിടെയെങ്ങനെ എത്തിയെന്ന് വ്യക്തമല്ല. പുലർച്ചെ കട്ടിലിനടിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുതലമൂരിയെ കണ്ടത്. ഭയന്നുപോയ വീട്ടുകാർ പരിസരവാസികളെ വിവരം അറിയിച്ചു. ഇവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മുഖേന വിനുവിനെ വിളിച്ചുവരുത്തിയത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി കച്ചവടത്തിനെത്തിച്ച ആരെങ്കിലും ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ഇരുതല മൂരിയെ വീട്ടിൽ ആരാധിച്ചാൽ ഭാഗ്യം വരുമെന്ന വിശ്വാസം വടക്കേ ഇന്ത്യയിലുണ്ട്. ലക്ഷങ്ങൾ വില നൽകി ഇതിനെ സ്വന്തമാക്കാൻ ഇത്തരക്കാർ തയ്യാറായതോടെ ഇരുതലമൂരി വിൽപ്പനയുമായി കള്ളക്കടത്ത് സംഘവും ഇറങ്ങിയിട്ടുണ്ട്.
കൊല്ലം വനം വകുപ്പ് ഓഫീസിൽ നിന്ന് ഇതിനെ വനത്തിൽ വിടാനായി അഞ്ചൽ ഫോറസ്റ്റ് ഓഫീസിന് കൈമാറിയതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |