തിരുവനന്തപുരം: ഉദുമ എം എൽ എ കെ കുഞ്ഞിരാമൻ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തിൽ അദ്ദേഹത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രിസൈഡിംഗ് ഓഫിസറെ എം എൽ എ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എൻ എ നെല്ലിക്കുന്ന് നൽകിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കളളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചാണെന്നാണ് എം എൽ എയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കാസർകോട് ജില്ല കളക്‌ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കളക്‌ടർ പ്രിസൈഡിംഗ് ഓഫിസറുടെ ഭാഗം കേൾക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നൽകി. ഈ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം എൽ എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ല. എന്നാൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസർകോടും കണ്ണൂരും വ്യാപക കളളവോട്ടെന്ന് കെ സി ജോസഫ് ആരോപിച്ചു. പ്രിസൈഡിംഗ് ഓഫിസറെ എം എൽ എ ഭീഷണിപ്പെടുത്തിയതിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്‌പീക്കർ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
പ്രിസൈഡിംഗ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ കുഞ്ഞിരാമൻ എം എൽ എ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യനാണ്. തർക്കം തീർക്കാനായിരുന്നു ശ്രമമെന്നും എം എൽ എ നിയമസഭയിൽ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |