ന്യൂഡൽഹി: പതിനൊന്നാം വട്ട ചർച്ചയും വെറുതെയായി. സർക്കാർ മുന്നോട്ടുവച്ചതിലും മികച്ചതായി എന്തെങ്കിലും ഉപാധിയുണ്ടെങ്കിൽ അറിയിക്കാൻ കേന്ദ്ര സർക്കാർ കർഷക നേതാക്കളോട് ആവശ്യപ്പെട്ടു. പഴയതിൽ കവിഞ്ഞൊന്നും പറയാനില്ലെന്നും കേന്ദ്രം കർഷകരെ അറിയിച്ചു. നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകരും അറിയിച്ചു. ഇന്ന് ചർച്ച നടന്നത് വെറും 20 മിനുട്ട് മാത്രമാണ്. കൂടുതൽ ചർച്ചകളെ കുറിച്ച് നാളെ 12 മണിക്ക് മുൻപ് അറിയിക്കണമെന്നും ഉപാധികളോടെ ചർച്ചയ്‌ക്കിരിക്കാമെന്നും കേന്ദ്ര സർക്കാർ കർഷകരോട് അറിയിച്ചു. കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരം ഇതോടെ രണ്ടാം മാസത്തിലേക്ക് നീളുകയാണ്. നവംബർ 26 മുതലായിരുന്നു ഡൽഹി അതിർത്തിയിൽ കർഷകർ അതിശക്തമായ സമരം തുടങ്ങിയത്.
സമരം നിർത്തിയാൽ ഒന്നര വർഷം വരെ നിയമം നടപ്പാക്കാതെ നിർത്തിവയ്‌ക്കാമെന്നായിരുന്നു പത്താംവട്ട ചർച്ചയിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ഈ നിലപാട് കർഷകർ തളളിക്കളഞ്ഞു. താങ്ങുവില ഉറപ്പാക്കുന്നതിന് സർക്കാർ നിയമം കൊണ്ടുവരണമെന്നാണ് കർഷക സംഘടനകൾ ഇന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |