തലശേരി: കാലൈഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയും റഹ്മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ) സംവിധാനം ചെയ്ത വാസന്തിയും പ്രേക്ഷക പ്രീതി നേടി.
തീരദേശത്തെ ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിതം പറയുന്ന ബിരിയാണി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്.വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ജീവിതം തളച്ചിടേണ്ടി വരുന്ന ഖദീജയെന്ന മുസ്ലിം സ്ത്രീയുടെ വിമോചന മോഹങ്ങളുടെ കഥയാണ് ബിരിയാണി, മാംസത്തിന്റെ രുചിഭേദങ്ങൾ എന്ന സിനിമ പറയുന്നത്.
ജീവിതത്തിലെ അപ്രതീക്ഷിത കാര്യങ്ങൾ മൂലം ഖദീജയ്ക്കും ഉമ്മയ്ക്കും നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വരുന്നു. സാമ്പത്തികമായും ലൈംഗികമായും വിമോചനം നേടാനായി ഖദീജ ലൈംഗിക തൊഴിലാളിയായി മാറുന്നു. എന്നാൽ മറ്റൊരു വാതിൽ അവൾക്ക് മുന്നിൽ തുറന്നപ്പോൾ മനസമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാൻ അവൾ തീരുമാനിക്കുയാണ്.
നടിയുടെ ജീവിതം ഒരു നാടകത്തിലൂടെ അവതരിപ്പിക്കുകയാണ് വാസന്തി എന്ന സിനിമ. വാസന്തിയുടെ ചെറുപ്പം തൊട്ടുള്ള കാര്യങ്ങൾ മുതൽ അവളുടെ ജീവിതത്തിലെ പുരുഷന്മാരുമെല്ലാം വാസന്തിയുടെ വിവരണത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സിനിമയും നാടകവും ഇഴചേർന്ന കാഴ്ചാനുഭവമാണ് ചിത്രം പങ്കുവെയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |