തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ആരോപണത്തെ പിന്താങ്ങി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ ഡിസ്ചാർജ് പാടുള്ളൂ എന്നാണ് കൊവിഡ് പ്രോട്ടോകോൾ. പക്ഷെ മുഖ്യമന്ത്രിയെ കൊവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം ടെസ്റ്റ് നടത്തി ഡിസ്ചാർജ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം അനുസരിച്ച് മകൾ പോസിറ്റീവ് ആയ ആറാം തിയതി മുതൽ മുഖ്യമന്ത്രിയും പോസിറ്റീവ്/നിരീക്ഷണത്തിൽ ആയിരുന്നുവത്രെ. അങ്ങനെ എങ്കിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ അദ്ദേഹം എങ്ങനെയാണ് വോട്ട് ചെയ്യാൻ പോയതെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിയമങ്ങളോടും നിയന്ത്രണങ്ങളോടും ഇത്രയേറെ പുച്ഛമുള്ള ഒരു പൊതു പ്രവർത്തകൻ വേറെയില്ല. താൻ എല്ലാത്തിനും അതീതനാണെന്ന അഹംഭാവമാണ് പിണറായിയെ നയിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പിണറായിയുടെ വെല്ലുവിളി.
രോഗം സ്ഥിരീകരിച്ച് 10ആം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ ഡിസ്ചാർജ് പാടുള്ളൂ എന്നാണ് കോവിഡ് പ്രോട്ടോകോൾ. പക്ഷെ മുഖ്യമന്ത്രിയെ കോവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം ടെസ്റ്റ് നടത്തി ഡിസ്ചാർജ് ചെയ്തു. (കോവിഡ് പോസിറ്റീവ് ആയി മുഖ്യമന്ത്രി ആശുപത്രിയിൽ പ്രവേശിക്കുന്നത് ഏപ്രിൽ 8ന്. 17 നാണ് അടുത്ത ടെസ്റ്റ് നടത്തേണ്ടത്.) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം അനുസരിച്ച് മകൾ പോസിറ്റീവ് ആയ ആറാം തിയതി മുതൽ മുഖ്യമന്ത്രിയും പോസിറ്റീവ്/നിരീക്ഷണത്തിൽ ആയിരുന്നുവത്രെ. മാത്രവുമല്ല 4ആം തിയതി മുതൽ മുഖ്യമന്ത്രിക്ക് ജലദോഷം ഉണ്ടായിരുന്നു. (പക്ഷെ ഔദ്യോഗിക വർത്താകുറിപ്പിലും ആശുപത്രി ബുള്ളറ്റിനിലും ഇതേ പറ്റി പരാമർശം ഇല്ലായിരുന്നു.)
അങ്ങനെ എങ്കിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ എങ്ങനെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ പോയത്????? ലക്ഷണം കണ്ട അന്ന് എന്തുകൊണ്ട് ടെസ്റ്റ് ചെയ്തില്ല. അതല്ല സൂപ്രണ്ട് പറയുന്നത് കള്ളമാണെങ്കിൽ എന്തിന് ഏഴാം ദിവസം മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തു?.
ഇതൊന്നും 'എനക്കറിയില്ല' എന്നാണ് നയം എങ്കിൽ എം. ശിവശങ്കരൻ പണ്ട് പറഞ്ഞത് വിശ്വസിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |