പുനലൂർ: പൊതുസ്ഥലത്ത് സംഘം ചേർന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് പൊലീസുകാരെ ആക്രമിച്ച 15അംഗ സംഘത്തിലെ രണ്ട് പേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പാളയം സ്വദേശികളായ ശ്രീകുമാർ, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
ആക്രമണത്തിൽ പരിക്കേറ്റ തെന്മല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.സിദ്ദിഖ്, സി.പി.ഒ മാരായ രാജേഷ്,അനീഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് 5മണിയോടെ ഇടപ്പാളയം ലക്ഷം വീട് കോളനിക്ക് സമീപത്തെ കഴുതുരുട്ടി ആറ്റ് തീരത്ത് വച്ചായിരുന്നു സംഭവം.
തെന്മല സി.ഐ.റിച്ചാർഡ് വർഗിസിന്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആറ്റ് തീരത്ത് സംഘം ചേർന്ന് മദ്യപിക്കുന്നത് കണ്ടത്. ജീപ്പിലിരുന്ന സി.ഐ മദ്യപാനികളെ പിടിച്ച് കൊണ്ട് വരാൻ പൊലീസിന് നിർദ്ദേശം നൽകി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് കഴുതുരുട്ടിയിലെ ആറ്റ് തീരത്തെത്തി പൊതു സ്ഥലത്തെ മദ്യപാനത്തെ ചോദ്യം ചെയ്തു. ഇത് കേട്ട ചിലർ പിരിഞ്ഞ് പോയെങ്കിലും മറ്റുള്ളവർ പൊലീസിനെ അസഭ്യവർഷം ചൊരിഞ്ഞ് കൊണ്ട് ആക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഗ്രേഡ് എസ്.ഐ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പടെ 60ഓളം കോളനിവാസികൾ സംഘടിച്ചെത്തി അസഭ്യം പറഞ്ഞുകൊണ്ട് പൊലീസ് ജീപ്പിന് കേടുപാട് വരുത്തി തടഞ്ഞിട്ടു. പിന്നീട് കൂടുതൽ പൊലിസ് എത്തുന്നത് കണ്ട കോളനിവാസികൾ പിരിഞ്ഞു പോകുകയായിരുന്നു.ഡ്യൂട്ടി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്ത് 15പേർക്കെതിരെ കേസ് എടുത്തതായി പുനലൂർ ഡിവൈ.എസ്.പി എം.എസ്.സന്തോഷ് അറിയിച്ചു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |