ഹാർബറുകൾ നിരോധിച്ചു
കൊല്ലം: ഇനിയുള്ള ഞായറാഴ്ചകളിൽ ജില്ലയിൽ പച്ചമത്സ്യത്തിന്റെ ലഭ്യത കുറയും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ ജില്ലയിലെ ഹാർബറുകളുടെ പ്രവർത്തനം നിരോധിച്ചു. കൊവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ നിരോധനം തുടരാനാണ് സാദ്ധ്യത.
ഞായറാഴ്ചകളിൽ മത്സ്യബന്ധനം പൂർണമായും നിയന്ത്രിച്ചിട്ടില്ല. ഉൾനാടൻ മത്സ്യബന്ധനവും ചെറിയ ലാൻഡിംഗ് സെന്ററുകളിൽ നിന്ന് കടലിൽ പോകുന്നതിനും തടസമില്ല. ഹാർബറുകൾ അടയുന്നതോടെ ചെറിയ ലാൻഡിംഗ് സെന്ററുകളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനൊപ്പം മത്സ്യവിലയും ഞായറാഴ്ചകളിൽ കുതിച്ചുയരും. കൊവിഡ് വ്യാപനം അല്പം കുറഞ്ഞതോടെ ഹാർബറുകൾ പഴയ നിലയിലേക്ക് മാറിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ തൊഴിലാളികളും എത്തിത്തുടങ്ങി. ഇതിനും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം മത്സ്യബന്ധനം പുനരാരംഭിച്ചപ്പോൾ ഏർപ്പെടുത്തിയപോലുള്ള നിയന്ത്രണങ്ങൾ ഇന്നലെ മുതൽ വീണ്ടും നടപ്പാക്കിത്തുടങ്ങി.
നിയന്ത്രണങ്ങൾ ഇങ്ങനെ
1. എല്ലാ ഹാർബറുകളിലും പൊലീസുകാരെ നിയോഗിച്ചു
2. കറിക്കാരെ ഹാർബറുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല
3. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വള്ളങ്ങൾ ജില്ലയിലെ ഹാർബറുകളിൽ അടുപ്പിക്കില്ല
4. ഓരോ ഹാർബറിൽ നിന്നും പുറപ്പെടുന്ന വള്ളങ്ങൾ അതാതിടങ്ങളിൽ തിരിച്ചടുക്കണം
5. ഹാർബറുകളിൽ സാമൂഹിക അകലം പാലിക്കണം
പരിശോധനാഫലം ആശ്വാസകരം
ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളും കൊല്ലം തീരത്തെ ലാൻഡിംഗ് സെന്റുകളും കേന്ദ്രീകരിച്ച് അടുത്തിടെ നടത്തിയ കൊവിഡ് പരിശോധനകളുടെയെല്ലാം ഫലങ്ങൾ ആശ്വാസകരമാണ്. ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
''
ഹാർബറുകളിൽ കൊവിഡ് സുരക്ഷ ശക്തമാണെങ്കിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |