കൊച്ചി: ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയ ആക്രമിച്ച പ്രതി ബാബുക്കുട്ടനെ പിടികൂടാൻ ശ്രമം തുടരുകയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഇയാൾ ചെങ്ങന്നൂരിൽ ഇറങ്ങിയോ എന്ന് സ്ഥിരീകരിക്കാൻ റെയിൽവേ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഇന്നോ നാളെയോ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
മോഷണത്തിനും പിടിച്ചുപറിക്കുമായി മനപ്പൂർവം ആക്രമിക്കൽ (394), വധശ്രമം (307), ലൈംഗികാതിക്രമം (376) എന്നീ വകുപ്പുകളാണ് റെയിൽവേ പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.
ഇയാളെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴിയും പ്രചാരണം ആരംഭിച്ചു.
ബലപ്രയോഗത്തിനിടെ നഷ്ടമായ ആശയുടെ മൊബൈൽ ഫോൺ ഓലിപ്പുറം ഭാഗത്ത് നിന്ന് കിട്ടി. പാളത്തിന് സമീപം ഫോൺ കണ്ട രണ്ടു യുവാക്കൾ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എറണാകുളത്തു നിന്ന് റെയിൽവേ പൊലീസെത്തി ഫോൺ ഏറ്റുവാങ്ങി.
ട്രെയിനിൽ അതിക്രമത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി റെയിൽവേ ട്രൈബ്യൂണലിന് പരാതി നൽകാമെന്ന് റെയിൽവേ ഏരിയാ മാനേജർ നിഥിൻ റോബർട്ട് പറഞ്ഞു.
ആശ സഹോദരിയോട്
സംസാരിക്കുമ്പോൾ ആകമണം
ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ക്ളർക്കായ ആശ 2018 മുതൽ ട്രെയിനിലാണ് പോയിവരുന്നത്. ബുധനാഴ്ച രാവിലെ 8.45 ന് പതിവുപോലെ ട്രെയിനിൽ പുറപ്പെട്ടതാണ്. സഹോദരിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ബാബുക്കുട്ടൻ സ്ക്രൂഡ്രൈവർ കഴുത്തിൽ കുത്തിയിറക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർച്ച ചെയ്യുകയായിരുന്നു. ചെറുത്തപ്പോൾ നിലത്തുവീഴ്ത്തി മുടിയിൽ കുത്തിപ്പിടിച്ച് ബാത്ത്റൂമിലേയ്ക്ക് വലിച്ചുകൊണ്ടു പോകാനും ശ്രമിച്ചു. ചെറുത്തുനില്പിനിടെ പ്രതിയുടെ പിടിവിട്ടപ്പോൾ പുറത്തേക്ക് ചാടുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പിറവത്തെ ഓഫീസിൽ ജീവനക്കാരനാണ് രാഹുൽ. ആശയുടെ സ്വദേശം കോട്ടയം ജില്ലയിലെ മോനിപ്പിള്ളിയാണ്. 2018ലായിരുന്നു ഇവരുടെ വിവാഹം.
കൈയിൽ പിടിക്കാൻ ശ്രമിച്ചു
സ്വർണവും പണവും കവർന്നശേഷം ബാത്ത്റൂമിലേക്ക് വലിച്ചിഴച്ചു. ചെറുത്തപ്പോൾ ആക്രമിച്ചു. പിടിവിട്ടപ്പോൾ പുറത്തേക്ക് ചാടി. കുറച്ചുനേരം ട്രെയിനിന് പുറത്ത് തൂങ്ങിക്കിടന്നു. അക്രമി തന്റെ കൈയിൽ പിടിക്കാൻ ശ്രമിച്ചു. പിടിച്ചുകയറ്റാനാണോ തള്ളിയിടാനാണോ എന്നറിയില്ല. അപ്പോൾ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.
ആശ
(ഭർത്താവിനോട് പറഞ്ഞത് )
സൗമ്യമാർ ഇനിയും ഉണ്ടാകരുതെന്ന്
സൗമ്യയുടെ അമ്മ
കൊച്ചി: എന്റെ മകളെപ്പോലെ ഒരു പെൺകുട്ടി കൂടി പാസഞ്ചർ ട്രെയിനിൽ ആക്രമണത്തിനിരയായെന്നറിഞ്ഞപ്പോൾ ദേഷ്യം കൊണ്ടു വിറച്ചുപോയി. എന്റെ മകൾ രാത്രിയിലാണ് ഗോവിന്ദച്ചാമിയെന്ന ദുഷ്ടന് ഇരയായതെന്നെങ്കിലും പറയാം. ആശയുടെ കാര്യം പട്ടാപ്പകലാണ്. ആ കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയതിന് ദൈവത്തിന് നന്ദിപറയുന്നു. ഗോവിന്ദച്ചാമിക്ക് തൂക്കുകയർ കിട്ടിയിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമായിരുന്നില്ല- സൗമ്യയുടെ അമ്മ സുമതി കേരളകൗമുദിയോട് പറഞ്ഞു.
ലേഡീസ് കമ്പാർട്ടുമെന്റിൽ അതിക്രമിച്ചുകയറിയ പ്രതി ആദ്യം യാത്രക്കാരിയുടെ ഫോൺ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. അവരെ ഉപദ്രവിക്കാനാണ് ലക്ഷ്യമിട്ടത്. ഇതുപോലെയുള്ളവരെ ജയിലിൽ നിന്ന് പുറത്തുവിടരുത്. എന്റെ കുഞ്ഞ് മരിച്ചിട്ട് പത്തു വർഷം കഴിഞ്ഞു. അവളുടെ ജീവൻ ബലികൊടുത്തിട്ടും ട്രെയിനിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. സ്ത്രീകൾക്ക് എന്നാണ് നീതി ലഭിക്കുക. ഗോവിന്ദച്ചാമി ജയിലിൽ സുഖമായി ജീവിക്കുകയാണ്. നഷ്ടം എനിക്കു മാത്രം -അവർ പറഞ്ഞു.
22കാരി സൗമ്യ 2011 ഫെബ്രുവരി ഒന്നിന് വടക്കാഞ്ചേരിക്ക് സമീപം എറണാകുളം - ഷൊർണൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ വച്ചാണ് ഗോവിന്ദച്ചാമിയുടെ ആക്രമണത്തിനിരയായത്.സൗമ്യയെ ട്രെയിനിൽ നിന്നു പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിക്കുകയായിുന്നു. ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ സൗമ്യ മരിച്ചു. വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും, സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തു.
സ്ത്രീസുരക്ഷ കടലാസിലൊതുങ്ങുന്നു
കൊച്ചി: സൗമ്യ വധക്കേസിന് ശേഷം വനിതാ കമ്പാർട്ടുമെന്റിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് സൗമ്യകേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ. സുരേശൻ പറഞ്ഞു. വനിതാ കമ്പാർട്ടുമെന്റിൽ ഓരോ പുരുഷ - വനിതാ പൊലീസുകാരെ നിയോഗിക്കുക, കമ്പാർട്ടുമെന്റ് എൻജിൻ റൂമിന് സമീപത്തേക്ക് മാറ്റുക, അടിയന്തര സാഹചര്യത്തിൽ ഗാർഡ് - എൻജിൻ റൂമുകളിലേക്ക് സന്ദേശം നൽകുന്നതിനായി അലാറം ബട്ടൺ സ്ഥാപിക്കുക, ജനറൽ കമ്പാർട്ടുമെന്റുമായി ബന്ധിപ്പിക്കുക, റെയിൽവേ പരിസരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, ട്രെയിൻ ഓരോ സ്റ്റേഷനിലെത്തുമ്പോഴും വനിതാ പൊലീസ് കമ്പാർട്ട്മെന്റ് പരിശോധിക്കുക എന്നിങ്ങനെ നിരവധി ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സൗമ്യയുടെ ദാരുണമരണം നടന്ന് പത്തു വർഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ആയുസിന്റെ ബലംകൊണ്ടാണ് വനിത കമ്പാർട്ടുമെന്റിലെ യാത്രക്കാർ വീട്ടിൽ തിരിച്ചെത്തുന്നതെന്നും അദ്ദേഹം പറയുന്നു.
സുരക്ഷയില്ലാതെ ട്രെയിനുകൾ
കൊച്ചി: കൊവിഡ് കാലത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിൽ റെയിൽവേ പൊലീസിന്റെ സുരക്ഷയില്ല. വനിതാ കമ്പാർട്ട്മെന്റുകളിൽ സൗമ്യ വധക്കേസിന് ശേഷം ഏർപ്പെടുത്തിയിരുന്ന സുരക്ഷയും നിലവിലില്ല. ട്രെയിൻ സ്റ്റേഷനുകളിൽ എത്തുമ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥർ കമ്പാർട്ടുമെന്റുകളിൽ കയറി പരിശോധിച്ച് വനിതകളുടെ എണ്ണമെടുക്കാറുണ്ട്. ഗുരുവായൂർ - പുനലൂർ ട്രെയിനിലും ആർ.പി.എഫ് കാവലില്ലെന്ന് സ്ഥിരം കുറ്റവാളിയായ ബാബുക്കുട്ടൻ മനസിലാക്കിയിരുന്നെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
കൊവിഡ് മൂലം റിസർവേഷൻ മാത്രമുള്ള ട്രെയിൻ സർവീസാണ് ആരംഭിച്ചത്. പിന്നീട്, ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ ആലപ്പുഴ വഴിയുള്ള മെമു സർവീസിൽ അനുവദിച്ചു. കോട്ടയം വഴി ഇത്തരം ട്രെയിനില്ലെന്ന പരാതി വ്യാപകമായതോടെയാണ് ഗുരുവായൂർ - പുനലൂർ ട്രെയിനിൽ ഏതാനും കമ്പാർട്ടുമെന്റുകൾ മാർച്ച് 17 മുതൽ മാറ്റിവച്ചതെന്നും എങ്കിലും യാത്രക്കാരുടെ എണ്ണം കുറവാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |