മലപ്പുറം: ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന പൊതു തിരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിന്റെയും ജനവിധി യു.ഡി.എഫിന് അനുകൂലം. മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് നിലനിറുത്തി. നിയമസഭ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ യു.ഡി.എഫും നാല് സീറ്റുകളിൽ എൽ.ഡി.എഫും വിജയിച്ചു.
മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അബ്ദുസമദ് സമദാനി 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറനാട്, കൊണ്ടോട്ടി, കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂർ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. നിലമ്പൂർ, പൊന്നാനി, താനൂർ, തവനൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും വിജയം നേടി.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ എട്ടോടു കൂടിയാണ് ജില്ലയിൽ പ്രത്യേകം സജ്ജമാക്കിയ 14 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. 14 വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ 90 കൗണ്ടിംഗ് ഹാളുകളിലായി 742 ടേബിളുകളിലായിരുന്നു വോട്ടെണ്ണൽ.
കൊവിഡ് പരിശോധനയ്ക്ക് ശേഷം വൈറസ്ബാധയില്ലെന്ന് ഉറപ്പാക്കിയ ജീവനക്കാരെയും കൗണ്ടിംഗ് ഏജന്റുമാരെയും മാദ്ധ്യമപ്രവർത്തകരെയും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് ആൾക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിച്ചിരുന്നില്ല. ഹാളിനുള്ളിൽ സി.സി.ടി.വി, കാമറയുൾപ്പടെയുള്ള നിരീക്ഷണ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |