കേളകം(കണ്ണൂർ): 'മ' യിൽ തുടങ്ങുന്ന വാക്കുകൾ മാത്രം ഉപയോഗിച്ച് ലോക റെക്കോർഡിനുടമയായ മകാരം മാത്യു എന്ന മാത്യു കൊട്ടാരത്തിൽ (84 ) നിര്യാതനായി. ഇന്നലെ രാവിലെ കേളകം ചുങ്കക്കുന്നിലെ സ്വവസതിയിലായിരുന്നു അന്ത്യം.അർബുദ രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം ശസ്ത്രക്രിയക്കും വിധേയനായി.
മനുഷ്യൻ കണ്ടുപിടിച്ച അക്ഷരങ്ങളിൽ ഒന്നാം സ്ഥാനത്ത് 'മ' തന്നെയെന്ന് എത്രയോ ഉദാഹരണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.അമ്പതാം വയസിലാണ് മാത്യു മകാര പ്രസംഗം തുടങ്ങിയത്.ആദ്യം എഴുതി പഠിച്ചെങ്കിലും പിന്നീട് എത് വിഷയം കിട്ടിയാലും വാക്കുകളുടെ വെടിക്കെട്ട് തീർക്കാൻ കഴിഞ്ഞിരുന്നു.പല വിദേശ നാടുകളിൽ സഞ്ചരിച്ചും സമാനമായ പ്രകടനങ്ങൾ നടത്തി. മകാരത്തിൽ തുടങ്ങുന്ന വാക്കുകളുമായി തുടർച്ചയായി ഏഴു മണിക്കൂർ പ്രസംഗിച്ചതിനാൽ ലിംകാ ബുക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചു..തുടർച്ചയായി 'മ' ഉപയോഗിച്ച് സംസാരിച്ചതിന് ചാൻസലർ വേൾഡ് ഗിന്നസ് ബുക്കിൽ പേര് ചേർക്കപ്പെട്ടു.
മ യിൽ ആരംഭിക്കുന്ന രണ്ടായിരം വാക്കുകളുള്ള മാമലയ്ക്ക് മാനഭംഗം എന്ന കൃതി ഉൾപ്പെടെ 13 കവിതകൾ രചിച്ചിട്ടുണ്ട്. ഗാന്ധി എന്ന സിനിമയിൽ മുഖം കാണിച്ച അദ്ദേഹം ഒരു സാമൂഹിക നാടകവും, ഒരു രാഷ്ട്രീയ നാടകവും എഴുതി സംവിധാനം ചെയ്തു..
തൊടുപുഴ സ്വദേശിയായ വർക്കിയുടെയും ബ്രിജിത്തയുടെയും മകനായ മാത്യുവിന്റെ പിതാവ് 1958 ലാണ് ചുങ്കക്കുന്ന് പൊയ്യമലയിലേക്ക് കുടിയേറിയത്. വായനയെ വളരെ ഇഷ്ടപ്പെട്ടിരുന്ന മാത്യു
മരണത്തിന് തൊട്ടുമുമ്പുവരെ ആ ശീലം തുടർന്നു. സംസ്‌കാരം ഇന്നലെ വൈകുന്നേരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു.. ഭാര്യ: ഏലിക്കുട്ടി.മക്കൾ: മേഴ്സി, മനോജ്.മരുമക്കൾ: ജെയ്‌മോൻ, സോൾജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |