കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യാത്രക്കാർ ഗണ്യമായി കുറഞ്ഞതിനാൽ സംസ്ഥാനത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി . വിവിധ പാതകളിലെ അഞ്ചു ജോഡി ട്രെയിനുകളാണ് കഴിഞ്ഞ ദിവസം മുതൽ റദ്ദാക്കിയത്.ഈ മാസം 15 വരെ ഈ ട്രെയിനുകൾ സർവീസ് നടത്തില്ല. യാത്രക്കാരില്ലെങ്കിൽ കൂടുതൽ സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക പൂർണമായും തിരികെ നൽകും. നേരത്തെ തിരുവനന്തപുരം-ഷൊർണൂർ പാതയിൽ സർവീസ് നടത്തുന്ന വേണാട് എക്‌സ്‌പ്രസ് സ്‌പെഷ്യൽ സർവീസുകൾ ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു. മെമു ഉൾപ്പെടെ എട്ട് പാസഞ്ചർ സർവീസുകളും ഈ ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോക്ഡൗണിന് ശേഷമാണ് പൂർണമായും റിസർവ് അടിസ്ഥാനത്തിൽ ട്രെയിനുകൾ ഓടിതുടങ്ങിയത്. തുടക്കത്തിൽ ദീർഘദൂര സർവീസുകളാണ് ഓടിച്ചത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പാസഞ്ചർ ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ സർവീസ് തുടങ്ങുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാം തരംഗമുണ്ടായത്. ഇതോടെ യാത്രക്കാർ കുറഞ്ഞു. നിലവിൽ ദീർഘദൂര ട്രെയിനുകളിൽ മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാരുള്ളത്. സംസ്ഥാനത്തിനകത്ത് നടത്തുന്ന സർവീസുകളിൽ യാത്രക്കാർ വളരെ കുറവാണ്. കൊവിഡ് ഭീതിക്ക് പുറമെ അൺ റിസർവ്ഡ് ടിക്കറ്റുകൾ ലഭിക്കാത്തതും യാത്രക്കാരെ അകറ്റി. കൊവിഡ് വ്യാപനം കുറഞ്ഞ സമയത്തും പാസഞ്ചർ ട്രെയിനുകളിൽ പോലും കൗണ്ടർ ടിക്കറ്റുകൾ ലഭ്യമാക്കാൻ റെയിൽവെ തയാറായിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്കും കാരണമായി. കൊവിഡ് രണ്ടാം തരംഗത്തോടെ ട്രെയിനിലും പ്ലാറ്റ്‌ഫോമിലും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ട്രെയിനിലും പ്ലാറ്റ്‌ഫോം പരിസരങ്ങളിലും മാസ്‌ക് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് 500 രൂപ നിലവിൽ പിഴയായി ഈടാക്കുന്നുണ്ട്. ഇതിന് പുറമെ ആളുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 30ൽ നിന്ന് 50 രൂപയായി ഉയർത്തുകയും ചെയ്തു.
റദ്ദാക്കിയ ട്രെയിനുകൾ
ഗുരുവായൂർ-തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി
ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ എക്സ്‌പ്രസ്
എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി
ആലപ്പുഴ-കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ്
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |