കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇക്കുറിയും അക്ഷയതൃതീയയുടെ തിളക്കം മങ്ങുന്നു. മേയ് 14, 15 തീയതികളിലാണ് ഈ വർഷത്തെ അക്ഷയതൃതീയ. കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്തെ സ്വർണക്കടകൾ അടഞ്ഞുകിടപ്പാണ്. 16 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അക്ഷയതൃതീയ നാളുകളിലും സ്വർണ വ്യാപാരശാലകൾ അടഞ്ഞുകിടക്കും.
സംസ്ഥാനത്തെ പ്രതിവർഷ സ്വർണാഭരണ വില്പനയിൽ മികച്ച പങ്കുവഹിക്കുന്നത് അക്ഷയതൃതീയയാണ്. ഓരോ വർഷവും അക്ഷയതൃതീയ ദിനത്തിലെ വില്പന ശരാശരി 25 ശതമാനം വളർച്ച നേടാറുണ്ട്. 2019ലെ അക്ഷയതൃതീയ നാളിൽ ഏകദേശം 2,000 കിലോഗ്രാം സ്വർണാഭരണങ്ങൾ കേരളത്തിൽ വിറ്റഴിഞ്ഞിരുന്നു. കിലോയ്ക്ക് അന്നത്തെ 32 ലക്ഷം രൂപ കണക്കാക്കുമ്പോൾ വില്പനമൂല്യം 640-650 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം 800-1,000 കോടി രൂപയുടെ കച്ചവടം പ്രതീക്ഷിച്ചിരിക്കേയാണ് തിരിച്ചടിയായി കൊവിഡും ലോക്ക്ഡൗണുമെത്തിയത്.
കടകൾ തുറക്കാനാവാത്തതിനാൽ ഓൺലൈനിലൂടെയാണ് കഴിഞ്ഞവർഷം പ്രമുഖ സ്വർണ വ്യാപാരശാലകളെല്ലാം അക്ഷയതൃതീയ ഓർഡറുകൾ സ്വീകരിച്ചത്. ലോക്ക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് കടകളിൽ നേരിട്ടെത്തി വാങ്ങാനും അല്ലെങ്കിൽ വീടുകളിൽ ഡെലിവറി ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ, വെറും 50 കോടി രൂപയുടെ സ്വർണാഭരണങ്ങളേ കഴിഞ്ഞവർഷം ഓൺലൈനിൽ ബുക്ക് ചെയ്യപ്പെട്ടുള്ളൂ. 2019നെ അപേക്ഷിച്ച് 10 മുതൽ 25 ശതമാനം വരെ കച്ചവടമാണ് മിക്ക ജുവലറികളും കഴിഞ്ഞ അക്ഷയതൃതീയക്ക് നേടിയത്.
മിന്നാതെ പൊൻ വിപണി
കൊവിഡ് ഒന്നാംതരംഗം എൽപ്പിച്ച കനത്ത തിരിച്ചടിയിൽ നിന്ന് വിപണി മെല്ലെ തിരിച്ചുകയറവേയാണ് ഇരുട്ടടിയായുള്ള രണ്ടാംതരംഗം. വിവാഹ സീസൺ ആരംഭിച്ചതും കഴിഞ്ഞവർഷത്തെ റെക്കാഡ് കുതിപ്പിൽ നിന്ന് വില താഴേക്കിറങ്ങിയതും വില്പന ഉഷാറാക്കുമെന്ന പ്രതീക്ഷയാണ് കച്ചവടക്കാർക്ക് ഉണ്ടായിരുന്നത്. എന്നാൽ, കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയും വിവാഹച്ചടങ്ങുകൾ ലളിതമാകുകയും ചെയ്‌തതോടെ പ്രതീക്ഷകൾ പൊലിഞ്ഞു. മികച്ച ഡിമാൻഡ് ഉണ്ടാകാറുള്ള വിഷു വിപണിയും നഷ്‌ടമായി.
₹35,200
2019ലെ അക്ഷയതൃതീയ നാളിൽ സ്വർണവില പവന് 23,560 രൂപയും ഗ്രാംവില 2,945 രൂപയുമായിരുന്നു. കഴിഞ്ഞവർഷം വില പവന് 34,000 രൂപയായിരുന്നു; ഗ്രാമിന് 4,250 രൂപയും. ഇന്നലെ പവൻ വില 35,200 രൂപയാണ്. ഗ്രാമിന് 4,400 രൂപ.
₹640 കോടി
2019ലെ അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്ത് 640 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വിറ്റഴിഞ്ഞു. 2020ൽ പ്രതീക്ഷ 800-1,000 കോടി രൂപയായിരുന്നെങ്കിലും നടന്നത് 50 കോടി രൂപയുടെ വില്പന. കമ്മൽ, മൂക്കുത്തി, മോതിരം, സ്വർണനാണയം തുടങ്ങിയവയ്ക്കായിരുന്നു ആവശ്യക്കാർ.
ഓൺലൈനിൽ പ്രതീക്ഷ
ഇക്കുറിയും ഓൺലൈനിലൂടെ ബുക്കിംഗ് നേടാമെന്ന പ്രതീക്ഷയാണ് സ്വർണാഭരണ വിതരണക്കാർക്കുള്ളത്. വാങ്ങുന്ന ആഭരണത്തിന്റെ നിശ്‌ചിത തുക (കുറഞ്ഞത് 10 ശതമാനം) മുൻകൂർ നൽകി ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ബുക്ക് ചെയ്‌തവില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. പിന്നീട് കടകൾ തുറക്കുമ്പോൾ നേരിട്ട് ചെന്ന് ആഭരണങ്ങൾ വാങ്ങാം. വീടുകളിൽ ഡെലവറി ചെയ്യുന്ന സൗകര്യവും ചില വിതരണക്കാർ ഒരുക്കിയിട്ടുണ്ട്.
''കടകൾ തുറക്കാനാവാത്തതിനാൽ ഓൺലൈനിൽ തന്നെയായിരിക്കും ഇത്തവണയും അക്ഷയതൃതീയ. ഈ വർഷം ഓണത്തിന് മുമ്പ് കൊവിഡ് വ്യാപനം ശമിക്കുമെന്നും വിപണി നേട്ടത്തിലേക്ക് തിരിച്ചുവരുമെന്നുമാണ് പ്രതീക്ഷ""
അഡ്വ.എസ്. അബ്‌ദുൽ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |