തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ചികിത്സാ സൗകര്യങ്ങൾ തികയില്ലെന്ന ആശങ്കയെ തുടർന്ന് കേരളം റെയിൽവേ കോച്ചുകൾ തേടുന്നു. കൊവിഡ് രോഗികളെ മാറ്റിപാർപ്പിക്കാനും ചികിത്സ നൽകുന്നതിനുമായി നിലവിലുള്ള സൗകര്യങ്ങൾ തികയാതെ വന്നേക്കും എന്ന ആശങ്കയെ തുടർന്നാണ് ഇത്. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച നീക്കം തുടങ്ങിയതായാണ് വിവരം.
കോച്ചുകൾ കിട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികൾ റെയിൽവേ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തി. നാലായിരം ഐസൊലേഷൻ കോച്ചുകളാണ് റെയിൽവേ തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി 64,000 കിടക്കകൾ രാജ്യത്തിന് ലഭിക്കും. ഇതിൽ നിന്ന് കേരളത്തിന് ആവശ്യമായ കോച്ചുകൾ എത്തിക്കാനാണ് ശ്രമം.
സംസ്ഥാനത്ത് നിലവിൽ കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനും മറ്റും ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാൻ സർക്കാർ തീരുമാനം വന്നിട്ടുണ്ട്. കെ ടി ഡി സിയുടെ ഹോട്ടലുകളും ഇതിനായി ഏറ്റെടുക്കും. റെയിൽവേയുമായുളള ചർച്ച എത്രയും വേഗം പൂർത്തിയാക്കി നടപടിക്രമങ്ങൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |