കൊച്ചി: കഞ്ഞിക്ക് 1350 രൂപ, ഒരു ഡോളോ ഗുളികയ്ക്ക് 25- 30 രൂപ! സാധാരണക്കാരായ രോഗികൾ എന്തു ചെയ്യും? വില നേരത്തേ അറിഞ്ഞിരുന്നെങ്കിൽ സ്വർണം പോലെ കഞ്ഞി സൂക്ഷിക്കുമായിരുന്നു! ഇന്നലെ, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ആശുപത്രി ബിൽ ഉയർത്തിക്കാണിച്ച് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ആലുവയിലെ അൻവർ ആശുപത്രി അമിതനിരക്ക് ഇൗടാക്കിയെന്ന പരാതിയിൽ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഡി.എം.ഒയോട് റിപ്പോർട്ട് തേടിയിരുന്നു. ഇൗ റിപ്പോർട്ടിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഇൗ ഘട്ടത്തിൽ കൂടുതൽ വെളിപ്പെടുത്തുന്നില്ല- ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
സ്വകാര്യ ആശുപത്രികൾക്ക് എഫ്.എൽ.ടി.സികൾ തുടങ്ങാൻ അനുമതിയില്ലെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും കൊച്ചി നഗരത്തിലെ പ്രമുഖ ആശുപത്രി എഫ്.എൽ.ടി.സിയിൽ ഇൗടാക്കിയ തുകയെക്കുറിച്ച് ബിൽ സഹിതം പരാതി കിട്ടിയത് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം കൊവിഡ് സമയത്ത് സ്വകാര്യ ആശുപത്രികളിൽ രോഗികളില്ലാത്ത സ്ഥിതിയായിരുന്നു. ഇത്തവണ രോഗികൾ നിറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരുമായി ചേർന്നു നിൽക്കാൻ ആശുപത്രികൾ തയ്യാറാകണം- കോടതി പറഞ്ഞു.
വെള്ളം, വൈദ്യുതി, ഒാക്സിജൻ തുടങ്ങിയവയുടെ നിരക്കിൽ സർക്കാർ കുറവു വരുത്തുന്നില്ലെന്ന് സ്വകാര്യ ആശുപത്രികൾ പരാതി ഉന്നയിച്ചപ്പോൾ, ഇക്കാര്യത്തിന് സർക്കാരിനെ സമീപിക്കാമെന്നും ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |