നേമം മണ്ഡലത്തിൽ നിന്നും ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചു കൊണ്ട് മിന്നും ജയത്തോടെ വിജയിച്ച വി ശിവൻകുട്ടിയ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായിരിക്കുകയാണ്. തൊഴിൽ, വിദ്യാഭ്യാസ വകുപ്പുകളാണ് അദ്ദേഹത്തിന് കൈകാര്യം ചെയ്യുവാൻ നൽകിയിരിക്കുന്നത്. തിരുവനന്തപുരം മേയറായി മികച്ച പ്രവർത്തന പരിചയമുള്ള അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തും തിളങ്ങാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അതേസമയം ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ ഫേയ്സ്ബുക്കിലും, വാട്സാപ്പിലും പ്രചരിക്കുന്നുണ്ട്.
ഇത്തരക്കാർക്ക് മറുപടി നൽകിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ശിവൻകുട്ടി കേരള സർവകലാശാലയിൽ നിന്നും ബിരുദവും, അക്കാദമി ലോ കോളേജിൽ നിന്ന് എൽ എൽ ബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് മത്സര സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും കണ്ടു. അതൊക്കെ വാസ്തവ വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളിൽ ഉൾപ്പെട്ടത് ശിവൻകുട്ടി മാത്രമായിരുന്നില്ല. സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആൻഡ് വാർഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാൽ ശിവൻകുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം.
ട്രോളുകൾ ഒരുവശം; പക്ഷെ മേല്പറഞ്ഞ കാര്യങ്ങൾ വസ്തുതകളാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |