ആരോഗ്യവകുപ്പ് കരുത്തുറ്റ കരങ്ങളിൽ, കൂടുതൽ മുന്നേറണം
തിരുവനന്തപുരം: സംഭവബഹുലമായ കഴിഞ്ഞ അഞ്ചുവർഷം ആരോഗ്യവകുപ്പിനൊപ്പം നിന്നവർക്ക് നന്ദി അറിയിച്ച് മുൻമന്ത്രി കെ.കെ.ശൈലജ. പ്രതിസന്ധിഘട്ടങ്ങളിൽ എന്തിനും താങ്ങായി നിന്നവർ. കഠിനപ്രയത്‌നം നടത്തിയ അവരുടെയൊക്കെ പരിശ്രമത്തിന് നന്ദി പറഞ്ഞു തീർക്കാൻ കഴിയില്ല. കൂടുതൽ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസവും സംതൃപ്തിയുമാണ് തനിക്ക് ഉള്ളതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവർത്തിച്ച ഓഫീസിലെ ജീവനക്കാർ കുടുംബാംഗങ്ങളെ പോലെയാണ്.എല്ലാറ്റിലുമുപരി മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും, പാർട്ടിയും എൽ.ഡി.എഫ് മുന്നണിയും നൽകിയ പിന്തുണയാണ് ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നത്.
ആരോഗ്യമേഖലയിൽ ചരിത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഇടപെടലുകൾ ശക്തമാക്കിയ വകുപ്പ് മന്ത്രിയും സാമ്പത്തിക സഹായം നൽകിയ ധനകാര്യ മന്ത്രിയും എം.എൽ.എമാരും കോർപറേഷൻ അദ്ധ്യക്ഷൻമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഡി.എം.ഒ, ഡി.പി.എം, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ ആശാവർക്കർമാർ, ലാബ് ടെക്‌നിഷ്യന്മാർ, ഫാർമസിസ്റ്റുകൾ, ശുചീകരണ ജീവനക്കാർ അടക്കമുള്ള ആരോഗ്യ മേഖലയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. ആരോഗ്യവകുപ്പിലെ സെക്രട്ടറിമാർ, ഡയറക്ടർമാർ, മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഭാരവാഹികൾ തുടങ്ങിയവരോടുള്ള സ്‌നേഹവും നന്ദിയും പറഞ്ഞറിയിക്കാനാവാത്തതാണ്. തുടങ്ങിയ നൂറുകണക്കിന് പ്രവർത്തനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനോടൊപ്പം പുതിയ സംവിധാനങ്ങൾ ആരംഭിക്കുന്നതിനും കഴിയണമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |