കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളെ ആധുനികവത്കരിച്ച് ന്യൂജനാക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എസ്.ബി.ഐ കഴിഞ്ഞാൽ സംസ്ഥാനത്ത് നിക്ഷേപത്തിൽ രണ്ടാംസ്ഥാനത്ത് കേരള ബാങ്കാണ്. പ്രവാസി മലയാളികളിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിച്ചും വായ്‌പാ വിതരണം ഉഷാറാക്കിയും കേരള ബാങ്കിനെ എസ്.ബി.ഐയ്ക്കൊപ്പം എത്തിക്കുമെന്നും അദ്ദേഹം 'കേരളകൗമുദി"യോട് പറഞ്ഞു.
സഹകരണ ബാങ്കുകളെ കോർ ബാങ്കിംഗ് സംവിധാനത്തിലാക്കും. ഏകീകൃത സോഫ്‌റ്റ്‌വെയർ സ്ഥാപിക്കും. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും കൊണ്ടുവരും. ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തും. സഹകരണസംഘങ്ങളെ തദ്ദേശസ്ഥാപനങ്ങളുടെ ബാങ്കാക്കും. സർക്കാർ പദ്ധതികളിൽ സഹകരണസംഘങ്ങളെയും പങ്കാളികളാക്കി യോജിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.
സഹകരണ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തവരെ ജപ്‌തി നടപടികളിലൂടെ തെരുവിലിറക്കാൻ അനുവദിക്കില്ല. ഇതിനായി, പ്രായോഗിക നടപടികൾ ആലോചിക്കും. സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നടത്തുന്ന നിക്ഷേപങ്ങൾക്ക് ഫുൾ ഗ്യാരന്റി ഉറപ്പാക്കും. രജിസ്‌ട്രേഷൻ വകുപ്പിനെയും ആധുനികവത്കരിക്കും. ആധാരമെഴുത്തുകാരെ സംരക്ഷിച്ചുകൊണ്ടാകും മാറ്റങ്ങളെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |