തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കാലാവസ്ഥാമാറ്റത്തിന് അനുരണമായി സംസ്ഥാനത്ത് തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയും കാറ്റും കടലാക്രമണവും ഞായറാഴ്ച വരെ തുടർന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലപ്പുറവും വയനാടും കാസർകോടും ഒഴകെയുള്ള എല്ലാ ജില്ലകളിലും ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മഴയ്ക്ക് അല്പം കുറവുണ്ടായേക്കും.
ഇന്നലെ സംസ്ഥാനത്ത് പരക്കെ മഴയും കടൽക്കയറ്റവുമുണ്ടായി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെയും ശക്തമായി തുടർന്നു. തീരത്ത് ശക്തമായ കാറ്റും കടലാക്രമണവുമുണ്ടായി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കാലവർഷം തുടങ്ങുന്നതിന് മുമ്പേ നദികളിൽ ജലനിരപ്പ് ഉയരുന്നതും ഭൂഗർഭ ജലവിതാനം കൂടുന്നതും വെള്ളപ്പൊക്കത്തിനിടയാക്കുമോയെന്ന ആശങ്കയുണ്ട്.
ശക്തമായ കാറ്റിനു സാദ്ധ്യത
ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് വരെ ഇന്ന് 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാം.
തിങ്കളാഴ്ച മുതൽ കാലവർഷം
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടായ ന്യൂനമർദ്ദങ്ങൾ കാലവർഷം ശക്തിപ്പെടുത്തുമോയെന്ന് കാലാവസ്ഥാകേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ കാലവർഷത്തിന് തൊട്ടുമുമ്പുണ്ടായ യാസ് ചുഴലിക്കാറ്റ് കാലവർഷത്തിന്റെ വരവ് വൈകില്ലെന്ന സൂചനയാണ് തരുന്നത്. കാലവർഷം ആൻഡമാൻ ദ്വീപിനടുത്തെത്തിയിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തിനുള്ളിൽ അത് കേരളതീരത്തെത്തുമെന്നും തിങ്കളാഴ്ചയോടെ കാലവർഷം തുടങ്ങുമെന്നും ഐ.എം.ഡി തിരുവനന്തപുരം കേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |