കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കൃഷിവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ സ്‌റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരളയിൽ (എസ്.എഫ്.സി.കെ) സർക്കാർ അനുമതിയോടെയുള്ള കാർഷിക പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ എസ്.കെ. സുരേഷ് പറഞ്ഞു. റബർ ടാപ്പിംഗ്, റെയിൻ ഗാർഡിംഗ് എന്നിവയാണ് കൊവിഡ് മാനദണ്ഡപ്രകാരം നടക്കുന്നത്.
കോർപ്പറേഷന്റെ ചെരുപ്പിട്ടകാവ് എസ്‌റ്റേറ്റിൽ ഒരുഭാഗത്ത് താമസിക്കുന്ന തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചിരുന്നു. ഉടൻ എസ്‌റ്റേറ്റ് അടയ്ക്കുകയും പിറവന്തൂർ പഞ്ചായത്തിന്റെ ഡി.സി.സിയിലേക്ക് തൊഴിലാളികളെ മാറ്റുകയും ചെയ്‌തു. എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് ആന്റിജൻ പരിശോധനയും നടത്തി. 204 പരിശോധനയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവരെ ഡി.സി.സിയിലേക്ക് മാറ്റി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 24 മണിക്കൂർ ആംബുലൻസ് സേവനം എസ്‌റ്റേറ്റിൽ ഉറപ്പാക്കിയിട്ടുണ്ട്.
കൊവിഡ് ബാധിതർക്കും തൊഴിലാളികൾക്കും സാനിറ്റൈസർ, മാസ്‌ക്, മരുന്ന് എന്നിവടങ്ങിയ കിറ്റും നൽകുന്നുണ്ട്. ഹെൽത്ത് വോളന്റിയർമാരായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ ജീവനക്കാർക്ക് പി.പി.ഇ കിറ്റുൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും നൽകി. നിരീക്ഷണത്തിലുള്ളവർക്ക് പൾസ് ഓക്‌സിമീറ്ററും നൽകി. ശക്തമായ പ്രതിരോധ നടപടികൾ യഥാസമയം സ്വീകരിച്ചതിനാൽ കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചു.
കോർപ്പറേഷന്റെ കമ്പയിൻഡ് ഹോസ്‌പിറ്റൽ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ്, റെവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |