തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ നിയോഗിക്കപ്പെട്ടതിനെ സ്വാഗതം ചെയ്ത് യു.ഡി.എഫ് നേതാക്കൾ. പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പ്രതികരിച്ചു. എ.ഐ.സി.സിക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് പടിയിറങ്ങുമ്പോഴുള്ള വലിയ സന്തോഷമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി അദ്ധ്യക്ഷനായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയട്ടെ. സുധാകരനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സുധാകരനെ കെ.പി.സി.സി സ്ഥാനത്തേക്ക് നിയോഗിച്ചത് മുസ്ലീം ലീഗിനെ സംബന്ധിച്ച് സന്തോഷം നൽകുന്ന തീരുമാനമാണെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പാർട്ടിക്കും യു.ഡി.എഫിനും പുതുജീവൻ നൽകുന്ന തീരുമാനമാണിത്. അദ്ദേഹം വളരെ സ്വീകാര്യനും അണികളുമായി വളരെ നല്ല ബന്ധം പുലർത്തുന്ന നേതാവുമാണ്. ലീഗിന്റെ എല്ലാ പിന്തുണയും സുധാകരന് നൽകും. കോൺഗ്രസ് ശക്തിപ്പെട്ടാലെ യു.ഡി.എഫ് ശക്തിപ്പെടൂ എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. താൻ ഒരു പേരും ഹൈക്കമാൻഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിച്ചത്. കോൺഗ്രസിനും യു.ഡി.എനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താത്പര്യവും ജന താത്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെ എന്ന് വി.എം. സുധീരൻ പറഞ്ഞു. പുതിയ പ്രസിഡന്റിന് ഹാർദ്ദമായ അഭിനന്ദനങ്ങളും സുധീരൻ അറിയിച്ചു. അതേസമയം തിരുവഞ്ചൂർ രാധാകൃഷ്ണൻ സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. കേരളത്തിൽ കോൺഗ്രസിന് മാറ്റത്തിന്റെ സമയമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |