ന്യൂഡൽഹി: ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം നിറുത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ടുവർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിനും 2020 ഏപ്രിലിനുമിടയിൽ നിക്ഷേപ മാനേജുമെന്റ്, അഡ്വൈസറി എന്നിവയുടെ ഫീസിനത്തിൽ നേടിയ 451 കോടി (പലിശയടക്കം 512 കോടി) രൂപ തിരികെകൊടുക്കാനും സെബി നിർദേശിച്ചിട്ടുണ്ട്.
ഫ്രാങ്ക്‌ളിൻ ടെംപിൾടണിന്റെ ഡയറക്ടറായ വിവേക് കുട്‌വ, ഭാര്യ രൂപ കുട്‌വ എന്നിവർക്ക് ഏഴുകോടി രൂപ പിഴയുമിട്ടിട്ടുണ്ട്. ഡെറ്റ്ഫണ്ടുകൾ പ്രവർത്തനം നിർത്തുംമുമ്പ് നിക്ഷേപം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ചീഫ് കംപ്ലെയിൻസ് ഓഫീസർ, ഡയറക്ടർമാർ എന്നിവർക്കെതിരെയും ഉടനെ നടപടിയുണ്ടാകും. അതേസമയം, സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും ഫ്രാങ്ക്‌ളിൻ ടെംപിൾടൺ അധികൃതർ പറഞ്ഞു.
2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. കൊവിഡ് വ്യാപനത്തെടുർന്നുണ്ടായ പണലഭ്യതാപ്രശ്‌നമണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് നാലുഘട്ടങ്ങളിലായി 17,700 കോടിയിലേറെ തുക നിക്ഷേപകർക്ക് ഇതിനകം തിരികെ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |