പനമരം: വയനാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊല. കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിന് മൂന്ന് വർഷം പിന്നിടുമ്പോഴാണ് സമാനരീതിയിൽ വീണ്ടും കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് നെല്ലിയമ്പത്ത് വയോധിക ദമ്പതികളെ മുഖംമൂടി സംഘം ആക്രമിച്ചത്. ആക്രമണത്തിൽ നെല്ലിയമ്പം കവടം റോഡിൽ ഭജനമഠത്തിന് സമീപം താമസിക്കുന്ന റിട്ട. അദ്ധ്യാപകനായ പത്മാലയത്തിൽ കേശവനും ഭാര്യ പത്മാവതിയുമാണ് കൊല്ലപ്പെട്ടത്.
കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിനകത്താണ് ഇവരുടെ ഇരുനില വീട് സ്ഥിതി ചെയ്യുന്നത്. റോഡിൽനിന്ന് 200 മീറ്ററോളം മാറിയാണ് വീട്. സമീപത്തായി ധാരാളം കുടുംബങ്ങളും താമസിക്കുന്നുണ്ട്. കുടുംബവുമായി അടുത്ത പരിചയമുള്ളവർക്കല്ലാതെ രാത്രി എട്ടരയോടെ സ്ഥലത്തെത്തി കൃത്യം നടത്താൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതികൾ നേരത്തേ വീടിന്റെ രണ്ടാം നിലയിൽ കയറുകയും, പിന്നീട് ആക്രമിക്കുകയും ചെയ്തതാകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. വീടിന്റെ രണ്ടാം നിലയിലേക്ക് പുറമേയുള്ള കോണിപ്പടി വഴി കയറാം. അതേസമയം കവർച്ചാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ പ്രദേശത്ത് ചില മോഷണങ്ങൾ നടന്നിട്ടുണ്ട്.
പത്മാവതിയുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. വാതിലിനരികിലായി സാരിത്തുമ്പുകൊണ്ട് കഴുത്തിനുതാഴെ പൊത്തിപ്പിടിച്ച് ആരെയോ ഫോണിൽ വിളിക്കുന്ന പത്മാവതിയെയാണ് അയൽവാസികൾ കണ്ടത്. ഹാളിൽ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു കേശവൻ. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചു. പത്മാവതി ആശുപത്രിയിൽ വെച്ചും മരണമടഞ്ഞു.
2018 ജൂലായ് ആറിനായിരുന്നു കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം നടന്നത്. പുരിഞ്ഞിയിലെ വാഴയിൽ ഉമ്മർ(28), ഭാര്യ ഫാത്തിമ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽനിന്ന് സ്വർണവും ഫാത്തിമയുടെ മൊബൈൽ ഫോണും മോഷണം പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |