പത്തനംതിട്ട: ജസ്‌നയെ കാണാതായ സംഭവത്തിൽ രണ്ടുപേരെയാണ് സംശയമെന്ന് പിതാവ് ജയിംസ്. മകളെ അപായപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ട്. പുനർ അന്വേഷണത്തിൽ നല്ല പ്രതീക്ഷയുണ്ടെന്നും ജയിംസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സിബിഐ അന്വേഷണത്തിൽ വീഴ്‌ചയില്ല. പക്ഷേ, അന്വേഷണം വഴിതെറ്റിക്കാൻ പല ഘട്ടങ്ങളിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്. ഞാൻ നൽകിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട് ', ജയിംസ് പറഞ്ഞു.
ജസ്‌ന കേസിൽ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജയിംസ്. ഇദ്ദേഹം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണത്തിൽ പരിഗണിക്കാത്ത ചില തെളിവുകൾ ജയിംസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ജസ്‌നക്ക് എന്ത് പറ്റിയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ജസ്‌ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ല എന്ന് പറഞ്ഞാണ് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചു. മുദ്രവച്ച കവറിലാണ് ജയിംസ് തെളിവുകൾ ഹാജരാക്കിയത്. തുടർന്ന് പുതിയ തെളിവുകൾ കൈമാറിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും അറിയിച്ചു. ഇതോടെ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |