കവരത്തി: പ്രതിഷേധങ്ങൾ തുടരുന്നതിനിടെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിൽ എത്തും. കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. നാളെ പന്ത്രണ്ടരയ്‌ക്ക് അഗത്തിയിലെത്തുന്ന അഡ്‌മിനിസ്ട്രേറ്റർ ഈ മാസം 20 വരെ ദ്വീപിൽ തുടരും.
വിവിധ മേഖലയിലെ സ്വകാര്യവത്ക്കണരണം, ടൂറിസം അടക്കമുള്ള വിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറയിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി, ബി ജെ പി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുകയാണ്. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്‌ദുള്ളക്കുട്ടി പാർട്ടി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്തുവന്നു. ബി ജെ പി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി പ്രഭാരി എ പി അബ്‌ദുള്ളക്കുട്ടി വാട്‌സാപ്പ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്തുവന്നത്.
ഐഷ സുൽത്താനയ്ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷദ്വീപിൽ പാർട്ടിയ്ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് മറുപടി നൽകിയ അബ്‌ദുള്ളക്കുട്ടി കേസ് പിൻവലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്. അബ്‌ദുള്ളക്കുട്ടി നടത്തിയ ഈ മീറ്റിംഗിന് പിറകെയാണ് വിവിധ ദ്വിപുകളിൽ നിന്ന് പ്രധാന ഭാരവാഹികളടക്കം കൂട്ടത്തോടെ രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |