മുംബയ്: രാജ്യത്ത് എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) വിപ്ലവത്തിനൊരുങ്ങി പ്രമുഖ എൽ.എൻ.ജി ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ്. അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 1000 എൽ.എൻ.ജി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതടക്കം 187 ബില്യൺ രൂപയുടെ പദ്ധതികളാണ് പെട്രോനെറ്റ് ആവിഷ്കരിക്കുന്നത്.
പെട്രോനെറ്റിന്റെ ദഹേജ് ടെർമിനൽ വികസിപ്പിക്കുന്നതിന് 4,450 കോടി, കൊച്ചി ടെർമിനലിൽ പുതിയ ജെട്ടിയും എൽ.എൻ.ജി ടാങ്കുകളും നിർമിക്കാൻ 700 കോടി, ഈസ്റ്റ് കോസ്റ്റിൽ പുതിയ ടെർമിനൽ നിർമിക്കാൻ 1,540 കോടി എന്നിങ്ങനെ വകയിരുത്തി. ദഹേജ് ടെർമിനലിന്റെ വാർഷികശേഷി 17.5 ദശലക്ഷം ടണ്ണിൽനിന്ന് 22.5 ദശലക്ഷം ടണ്ണിലേക്ക് ഉയർത്തും.
5 വർഷം 1000 സ്റ്റേഷനുകൾ
അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 1000 എൽ.എൻ.ജി സ്റ്റേഷനുകൾ ഒരുക്കാൻ മാത്രമായി 8000 കോടിരൂപ വകയിരുത്തി. 100 കംപ്രെസ്സ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ 4,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആദ്യ ഒന്നുമുതൽ രണ്ട് വരെയുള്ള വർഷങ്ങളിൽ 20 മുതൽ 25 വരെ എൽ.എൻ.ജി സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തുടർന്നുള്ള വർഷങ്ങളിൽ ബാക്കിയുള്ളവ സ്ഥാപിക്കും. അതേസമയം, വിദേശ പദ്ധതികളിൽ നിക്ഷേപം നടത്താൻ തത്കാലം പെട്രോനെറ്റ് ലക്ഷ്യമിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിൽ നിക്ഷേപം നടത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. നിലവിൽ രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ വെറും 6.2 ശതമാനം മാത്രമാണ് എൽ.എൻ.ജി ഉൾപ്പെടെയുള്ള വാതകങ്ങൾ. ഇത് 15 ശതമാനമാക്കി ഉയർത്തുകയാണ് ലക്ഷ്യം.
പെട്രോനെറ്റ്
കേന്ദ്ര സർക്കാരിന് കീഴിലുള്ള എണ്ണ, പ്രകൃതിനവാതക കമ്പനിയാണ് പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ്. രാജ്യത്തേക്ക് എൽ.എൻ.ജി ഇറക്കുമതി ചെയ്യുകയും എൽ.എൻ.ജി ടെർമിനലുകൾ സ്ഥാപിക്കുകയും ആണ് കമ്പനി ചെയ്യുന്നത്. ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എൽ.എൻ.ജി.
കൊച്ചി ടെർമിനലിൽ പുതിയ ജെട്ടിയും എൽ.എൻ.ജി ടാങ്കുകളും - 700 കോടി
ദഹേജ് ടെർമിനൽ വികസനം: 4,450 കോടി
ഈസ്റ്റ് കോസ്റ്റിൽ പുതിയ ടെർമിനൽ: 1,540 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |