കൊല്ലം: ബൈക്കിന് സൈഡ് നൽകാത്തതിനെച്ചൊല്ലി നടന്ന വഴക്കിനെത്തുടർന്ന് അച്ഛനും മകനും ചേർന്ന് യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. കാവനാട് ഓഞ്ചേഴുത്ത് കാവിന് സമീപം ഓഞ്ചേരിൽ വടക്കതിൽ വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായ വിഷ്ണുവാണ് (29) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന കാവനാട് മാർക്കറ്റിലെ ഇറച്ചിവെട്ട് തൊഴിലാളിയും മധുര സ്വദേശിയുമായ പ്രകാശ്, മകൻ രാജപാണ്ഡ്യൻ എന്നിവരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: രാവിലെ പള്ളിക്കാവ് കുരുമ്പോലിൽ വച്ച് ബൈക്കിന് സൈഡ് നൽകിയില്ലന്നാരോപിച്ച് പ്രകാശ് വിഷ്ണുവിനോട് വഴക്കുണ്ടാക്കിയിരുന്നു. തർക്കത്തിനിടെ സമീപത്തെ കടയിൽ നിന്നെടുത്ത സോഡാക്കുപ്പി പൊട്ടിച്ച് പ്രകാശ് വിഷ്ണുവിനെ കുത്താൻ ശ്രമിച്ചു. നാട്ടുകാർ തടഞ്ഞ ശേഷം രണ്ടുപേരെയും പറഞ്ഞയച്ചു. വീട്ടിലെത്തിയ പ്രകാശ് മകൻ രാജപാണ്ഡ്യനോട് കാര്യം പറയുകയും ഇരുവരും വിഷ്ണുവിനെ തിരക്കി ഇറങ്ങുകയുമായിരുന്നു.
പള്ളിക്കാവ് ക്ഷേത്രത്തിനടുത്ത് വച്ച് ബൈക്കിൽ വരുകയായിരുന്ന വിഷ്ണുവിനെയും സുഹൃത്തിനെയും പ്രകാശും രാജപാണ്ഡ്യനും ചേർന്ന് തടഞ്ഞുനിറുത്തി. പ്രകാശ് ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് വിഷ്ണുവിന്റെ നെഞ്ചിൽ കുത്തിയശേഷം രാജപാണ്ഡ്യനുമായി അവിടെനിന്ന് രക്ഷപ്പെട്ടു. നിലത്തുവീണ വിഷ്ണുവിനെ സുഹൃത്ത് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.
സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ച് കാവനാട് അരവിള കടവിലെത്തി.
തുടർന്ന് കൊല്ലം എ.സി.പി ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിൽ കുരീപ്പുഴ കടവിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.
പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുന്ന പ്രകാശ് അടുത്തിടെയാണ് പള്ളിക്കാവിലെത്തിയത്. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യ: അശ്വതി. മകൻ: ആദിത്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |