ടെൽ അവീവ്: ഇസ്രയേലിൽ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് യമിന പാർട്ടി നേതാവ് നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് നെതന്യാഹു സർക്കാരിനെ പരാജയപ്പെടുത്തി ഐക്യസർക്കാർ അധികാരത്തിലെത്തിയത്. വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് യായിർ ലാപിഡ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം മറ്റുള്ള മന്ത്രിമാരും പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരമേറ്റ പുതിയ മന്ത്രിസഭയിൽ ഒമ്പത് വനിതാ മന്ത്രിമാരുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത. ബെന്നറ്റ് മന്ത്രിസഭയിൽ ഗതാഗതം,ആഭ്യന്തരം, വിദ്യാഭ്യാസം , ധനകാര്യം , പരിസ്ഥിതി സംരക്ഷണം, ശാസ്ത്രം, സാമൂഹിക സമത്വം, കുടിയേറ്റ സ്വാംശീകരണം എന്നീ വകുപ്പുകളാണ് വനിതാ മന്ത്രിമാർ കൈകാര്യം ചെയ്യുക. പാർലമന്റിന്റെ പുതിയ സ്പീക്കറായി യെയിഷ് ആതിഡിന്റെ മിക്കി ലെവിയെ തിരഞ്ഞെടുത്തു.
അധികാരമൊഴിഞ്ഞാലും ലിക്കുഡ് പാർട്ടിയുടെ നേതൃസ്ഥാനത്ത് തുടർന്നു കൊണ്ടു തന്നെ ഇസ്രയേൽ ജനതയുടെ സുരക്ഷയ്ക്ക് വേണ്ടി താൻ പോരാടിക്കൊണ്ടേയിരിക്കുമെന്ന് നെതന്യാഹു പാർലമെന്റിൽ പ്രസ്താവിച്ചു. വഞ്ചന മുഖ മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാൻ പോകുന്നതെന്നും അതിവേഗം അവരെ അധികാരത്തിൽ നിന്നും നീക്കുമെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇത്രയും കാലം ഇസ്രയേൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നെതന്യാഹുവിന് നന്ദി പറഞ്ഞു കൊണ്ടാണ് ബെന്നറ്റ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലിന്റെ മുഖ്യശത്രുവായ ഇറാനെ ആണവായുധം ഉപയോഗിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു.ഇസ്രയേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു അധികാരൊഴിയുന്നതോടെ തന്റെ പേരിലുള്ള നിരവധി അഴിമതി കേസുകളിൽ വിചാരണ നേരിടേണ്ടി വരും. പ്രധാനമന്ത്രി പദം നല്കുന്ന നിയമ പരിരക്ഷ ഉപയോഗിച്ചാണ് ഇത്രയും കാലം നിയമ നടപടികളിൽ നിന്ന് രക്ഷ നേടിയിരുന്നത്.
പ്രധാനമന്ത്രിപദം പങ്കിടും
യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെന്നറ്റുമായി പ്രധാനമന്ത്രിപദം പങ്കിടാമെന്ന് യെയിഷ് ആതിഡ് നേതാവ് യായിർ ലാപിഡ് സമ്മതിച്ചതോടെയാണ് ഐക്യസർക്കാർ രൂപീകരണത്തിന് വഴി തെളിഞ്ഞത്. ഈ ധാരണപ്രകാരം ആദ്യ രണ്ടുവർഷം നഫ്ത്താലി ബെന്നറ്റിനാണ് പ്രധാനമന്ത്രി പദം. 2023 സെപ്റ്റംബർ വരെയാകും ബെന്നറ്റിന് അവസരം. അതുകഴിഞ്ഞുള്ള രണ്ടു വർഷം ലാപിഡ് പ്രധാനമന്ത്രിയാകും.
ഇസ്രയേലിന്‍റെ 73 വർഷ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് കക്ഷി മന്ത്രിസഭയിൽ പങ്കാളിയാകുന്നുവെന്ന സവിശേഷതയുമുണ്ട്. നാല് അംഗങ്ങളുള്ള 'റാം' ആണിത്. റാം ഉൾപ്പെടെ ചെറുതും വലുതുമായ എട്ട് പാർട്ടികളുടെ പിന്തുണയോടെയാണ് ഐക്യസർക്കാർ അധികാരത്തിലെത്താൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |