തിരുവനന്തപുരം: ബാറുകളും ബിവറേജസും എന്നുതുറക്കുമെന്ന ചോദ്യങ്ങൾക്ക് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു. രാവിലെ ഒമ്പത് മണിയ്‌ക്ക് തുറക്കുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ പല ബിവറേജസിന് മുന്നിലും മദ്യം വാങ്ങാനായി നീണ്ടനിരയാണ് ദൃശ്യമായത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി പലയിടത്തും പൊലീസ് പരിശോധനയുമുണ്ട്. വൈകിട്ട് ഏഴ് വരെയാണ് പ്രവൃത്തിസമയം.
മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയാണ് മദ്യവിൽപ്പന പുനരാരംഭിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്‌തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്‍റെ പ്രായോഗിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപ്പന നടത്താന്‍ തീരുമാനിച്ചത്. ഇതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും നേരിട്ടെത്തി മദ്യം വാങ്ങാം. എന്നാൽ ബാറുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുളളൂ.
265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇന്ന് മദ്യവിൽപ്പന ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ പന്ത്രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഉള്ളത്.
കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മദ്യശാലകൾ തുറക്കുമ്പോൾ കേരളം എത്രരൂപയ്‌ക്ക് കുടിച്ചുതീർക്കും എന്നത് കണ്ടറിയേണ്ടത്. മദ്യവിൽപ്പന നിലച്ചതോടെ സംസ്ഥാനത്തിന് വൻ നികുതി നഷ്‌ടമാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |