ജില്ലയിൽ 28, 000 കുടുംബശ്രീ യൂണിറ്റുകൾ
4, 50, 000 അംഗങ്ങൾ
കോഴിക്കോട്: ഒന്നും രണ്ടും തരംഗമായി കൊവിഡ് പെയ്തിറങ്ങിയ കാലത്ത് അനേകർക്ക് കരുതലിന്റെ കുട നിവർത്തി നിന്ന ഒരുകൂട്ടരുണ്ട് ഇവിടെ, കുടുംബശ്രീ. അടച്ചിടലിൽ അകത്തളങ്ങളിൽ അകപ്പെട്ടുപോയവർക്ക് ആശ്രയമായി നീണ്ടു ഈ നാലര ലക്ഷം വീട്ടമ്മമാരുടെ കൈകളും. മാസ്ക് ക്ഷാമം രൂക്ഷമായപ്പോൾ സൗജന്യമായി നിർമ്മിച്ചു നൽകി, ഭക്ഷ്യക്കിറ്റിനായി സഞ്ചികൾ തയ്ച്ചു കൊടുത്തു, വാർഡ് തലത്തിൽ പ്രാദേശിക ആവശ്യങ്ങളറിഞ്ഞ് പി.പി.ഇ കിറ്റ് , പൾസ് ഓക്‌സി മീറ്റർ എന്നിവ എത്തിച്ചു, ഓക്സിജൻ കോൺസൻട്രേറ്ററുകൾ വാങ്ങാനായി അംഗങ്ങളിൽ നിന്ന് 39 ലക്ഷം രൂപ പിരിച്ചു നൽകി. 20 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം നൽകിയ ജനകീയ ഹോട്ടലുകൾ ആരും മറക്കില്ല. ജില്ലയിൽ 102 ജനകീയ ഹോട്ടലുകളാണ് വിശന്നുപോയവരുടെ വയറുനിറച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കൈയൊപ്പ് ചാർത്തി കുടുംബശ്രീ. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാണ് ഈ പെൺകൂട്ടായ്മ നേതൃത്വം നൽകിയത്. ജില്ലയിൽ 28,000 യൂണിറ്റുകളിലായി 4,50,000 കുടുംബശ്രീ അംഗങ്ങളാണ് ഉളളത്.
മിഷൻ 2021
കൊവിഡിനെ കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും പരക്കുന്ന തെറ്റായ വിവരങ്ങൾ തിരുത്തി ശാസ്ത്രീയ അറിവുകൾ ജനങ്ങളിൽ എത്തിക്കുക, സർക്കാർ പദ്ധതികളും പഞ്ചായത്തും ആരോഗ്യവകുപ്പും നൽകുന്ന സേവനങ്ങളും അറിയിക്കുക, കൊവിഡ് മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ നേരിടുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, അവശതകൾ അനുഭവിച്ച് വീടുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ പഞ്ചായത്തിൽ അറിയിക്കുക, അവർക്കാവശ്യമായ മരുന്നുകൾ എത്തിക്കുക തുടങ്ങിയവയാണ് മിഷൻ 2021ന്റെ ലക്ഷ്യങ്ങൾ. ഘട്ടംഘട്ടമായി പരിശീലനം നടന്നുവരികയാണ്.
ഡീപ് ക്ലീനിംഗ് യൂണിറ്റ്
സർക്കാർ സ്ഥാപനങ്ങളിലും വീടുകളിലും അണുനശീകരണം നടത്താൻ പ്രത്യേക പരിശീലനം നൽകി സജ്ജമാക്കിയ 8 യൂണിറ്റുകളാണ് ജില്ലയിലുള്ളത്. സ്ക്വയർ ഫീറ്റിന് 1.80 രൂപ നിരക്കിൽ അണുനശീകരണം നടത്തി കൊടുക്കും. പി.എസ്.സി പരീക്ഷ നടക്കുന്ന സ്കൂളുകളും യൂണിറ്റ് അണുനശീകരണം നടത്താറുണ്ട്.
' കൊവിഡിന്റെ തുടക്കം മുതൽ പല മേഖകളിലായി കുടുംബശ്രീ പ്രവർത്തിക്കുന്നു. ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോൾ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും-
ടി. സി കവിത, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |