കൊച്ചി: ഒന്നാം പിണറായി സർക്കാരിനെ ആരോപണ മുൾമുനയിൽ നിറുത്തിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ പ്രതികൾക്ക് അന്നത്തെ
സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളുമായി നിയമവിരുദ്ധ ബന്ധമെന്ന വാദം വീണ്ടുമുയർത്തി കസ്റ്റംസ്.
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിന് യു.എ.ഇ കോൺസൽ ജനറൽ ഉൾപ്പെട്ട സംഘം ഈ ബന്ധം ഉപയോഗിച്ചതായും, കേസിനെ തുടർന്ന് രാജ്യംവിട്ട തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന് ഉൾപ്പെടെ നൽകുന്ന നോട്ടീസിൽ പറയുന്നു. മുഖ്യമന്ത്രിയുമായി നിരവധി തവണ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി കൂടിക്കാഴ്ച നടത്തിയത് പ്രോട്ടോക്കോൾ ലംഘിച്ചാണ്.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ച നോട്ടീസ് വിശദമായ പരിശോധനകൾക്ക് ശേഷം യു.എ.ഇ ഭരണാധികാരികൾക്ക് കൈമാറും. പ്രതികളായ എം.ശിവശങ്കർ, സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് തുടങ്ങിയവർ നൽകിയ മൊഴികളും അന്വേഷണത്തിലെ കണ്ടെത്തലുകളും നോട്ടീസിലുണ്ട്.
മന്ത്രിമാരുമായി നല്ല ബന്ധം പുലർത്താൻ മുൻ കോൺസൽ ജനറലും ഉദ്യോഗസ്ഥരും ശ്രദ്ധിച്ചിരുന്നു. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരെ കോൺസുലേറ്റ് ഓഫീസിലേക്കും കോൺസൽ ജനറലിന്റെ വസതിയിലേക്കും വിളിക്കുമായിരുന്നു. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ മറികടന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധവുമായിരുന്നു കൂടിക്കാഴ്ചകൾ. ദേശസുരക്ഷയുടെ നഗ്നമായ ലംഘനമായി ഇതിനെ കാണണം.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും സ്വപ്നയും ഇടനിലക്കാരായി മുഖ്യമന്ത്രിയുമായി പലതവണ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും കോൺസൽ ജനറലിന്റെ വസതിയിലും കൂടിക്കാഴ്ച നടന്നു.
കോൺസുലേറ്റുമായി ബന്ധപ്പെടാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ താനാണെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. കോൺസൽ ജനറലുമായി ശിവശങ്കർ നേരിട്ട് ബന്ധപ്പെട്ടത് നിയമലംഘനമാണ്.
കള്ളക്കടത്ത് മൂന്നുവിധം
1 സ്വപ്നയും സന്ദീപും ചേർന്ന് നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച്
2 കോൺസൽ ജനറൽ സ്വന്തം നിലയിൽ നയതന്ത്ര ബാഗേജുകൾ വഴി
3 ഡോളർ അനധികൃതമായി വിദേശത്തേക്ക് കടത്തി
അനധികൃത സുരക്ഷ
ജമാൽ ഹുസൈൻ അൽസാബിക്ക് ചട്ടവിരുദ്ധമായി എക്സ് വിഭാഗം സുരക്ഷ നൽകിയത് വിമാനത്താവളത്തിലും മറ്റും ദുരുപയോഗം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |