ന്യൂഡൽഹി: അലോപ്പതിക്കെതിരെ വിമർശനമുന്നയിച്ചതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ എഫ്.ഐ.ആറുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യോഗ ഗുരുരാംദേവ് സുപ്രീംകോടതിയെ സമീപിച്ചു. കേസുകൾ സംയോജിപ്പിച്ച് ഡൽഹിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലാണ് അലോപ്പതി ചികിത്സയിലൂടെ രോഗം ഭേദമാകില്ലെന്നും തെറ്റായ ചികിത്സ വഴി ലക്ഷക്കണക്കിനാളുകൾ മരിച്ചുവെന്നുമുള്ള വിവാദ പരാമർശവുമായി രാംദേവ് രംഗത്തെത്തിയത്. ഇതിനെതിരെ ഐ.എം.എയുടെ വിവിധ ഘടകങ്ങൾ ബിഹാർ, ഛത്തീസ്ഗഢ്, പാട്‌ന, റായ്‌പൂർ തുടങ്ങിയ ഇടങ്ങളിൽ പരാതി നൽകിയിരുന്നു.
പരാമർശത്തിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ രാംദേവിന് നോട്ടീസ് അയച്ചിരുന്നു. മാപ്പ് പറയാത്ത പക്ഷം അപകീർത്തികരമായ പരാമർശങ്ങൾക്ക് രാംദേവിനെതിരെ 1,000കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് രാംദേവ് പരാമർശങ്ങൾ പിൻവലിച്ചു. താൻ ഉടൻ കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്നും ഭൂമിയിലെ ദൈവത്തിന്റെ ദൂതന്മാരാണ് ഡോക്ടർമാരെന്നും അടുത്തിടെ നടന്ന പരിപാടിയിൽ രാംദേവ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |