കൊല്ലം: വിസ്‌മയയുടെ മരണത്തിൽ കൊലപാതക സാദ്ധ്യത അന്വേഷിച്ച് പൊലീസ്. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്‍റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന കിരണിന്‍റെ മൊഴി പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല. തൂങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാൽ സാഹചര്യതെളിവുകളാണ് അന്വേഷണസംഘത്തെ തുടക്കം മുതൽ സംശയത്തിലാക്കുന്നത്.
നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്‌മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത് എന്നാണ് കിരണിന്‍റെ അച്ഛനും അമ്മയും നൽകിയ മൊഴി. വെന്‍റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്നാണ് കിരണിന്‍റെ മൊഴി. ഇത് രണ്ടും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
വിസ്‌മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്നതും അന്വേഷണ പരിധിയിലാണ്. കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മരണം സംബന്ധിച്ച ചില സംശയങ്ങൾക്ക് സ്ഥിരീകരണം ഉണ്ടാക്കിയതിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജനെ, കിരൺകുമാറിന്‍റെ വീട്ടിലെത്തിച്ച് പരിശോധന നടത്തും.
കിരണിന്‍റെ മാതാപിതാക്കൾ വിസ്‌മയയ്ക്കും കുടുംബത്തിനും എതിരെ തുടർച്ചയായി നടത്തുന്ന പരാമർശങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നും പറഞ്ഞതനുസരിച്ചുള്ള സ്വർണം നൽകിയില്ല എന്നൊക്കെയുള്ള പരാമർശങ്ങൾ വിസ്‌മയയുടെ മരണശേഷവും കിരണിന്‍റെ ബന്ധുക്കളിൽ നിന്ന് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |