കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച ഉത്തേജക പ്രഖ്യാപനങ്ങൾ ചെറുകിട വ്യവസായ സംരംഭകർക്ക് സാമ്പത്തികാശ്വാസം പകരും. ടൂറിസം മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ കേരളത്തിനും പ്രതീക്ഷ നൽകുന്നതാണ്. അപര്യാപ്‌തമെന്ന പരാതികൾ ഉയരുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പിന്തുണ ലഭിക്കുന്നത് ഒട്ടുമിക്ക മേഖലകൾക്കും ഗുണം ചെയ്യും.
ആരോഗ്യത്തിന് കൈത്താങ്ങ്
കൊവിഡ് പശ്ചാത്തലത്തിൽ നിർണായക പ്രാധാന്യമുള്ള ആരോഗ്യമേഖലയ്ക്ക് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ഗ്യാരന്റിയോടെ 50,000 കോടി രൂപയുടെ വായ്‌പാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 7.95 ശതമാനമാണ് പലിശനിരക്ക്. ആരോഗ്യരംഗത്ത് മൂലധന പ്രതിസന്ധിയില്ലെന്നും സബ്സിഡി പിന്തുണയാണ് ആവശ്യമെന്നും ആസ്‌റ്റർ ഹോസ്‌പിറ്റൽസ് സി.ഇ.ഒ ഡോ. ഹരീഷ് പിള്ള 'കേരളകൗമുദി"യോട് പറഞ്ഞു.
വരുമാന പ്രതിസന്ധിയിലുള്ളതിനാൽ വീണ്ടും വായ്‌പാ ബാദ്ധ്യത ഏറ്റെടുക്കാൻ പലരും മടിക്കും. കൃഷിക്ക് തുല്യമായ പരിഗണന ആരോഗ്യ മേഖലയ്ക്കും നൽകണം. ആശുപത്രികൾക്ക് വേണ്ടത്, സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യമാണ്. വൈദ്യുതിനിരക്കിലുൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കി, പ്രവർത്തനച്ചെലവ് കുറയ്ക്കാനുള്ള പിന്തുണയും സർക്കാർ ലഭ്യമാക്കണം.
കരകയറാൻ ടൂറിസം
കഴിഞ്ഞ സാമ്പത്തിക വർഷം 50,000 കോടി രൂപയുടെ വരുമാനം കേരളത്തിന്റെ ടൂറിസം മേഖല പ്രതീക്ഷിച്ചിരിക്കേയാണ്, കൊവിഡ് ആഞ്ഞടിച്ചത്. സാമ്പത്തികവർഷമാകെ കൊവിഡിൽ ഒലിച്ചുപോയി. 20 ലക്ഷത്തോളം പേർ നേരിട്ടും പരോക്ഷമായി ആയിരങ്ങളും തൊഴിലെടുക്കുന്ന മേഖലയാണ് തളർന്നത്. അഞ്ചുലക്ഷം വിസ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പ്രമുഖ ടൂറിസം സംരംഭകനും എ.ടി.ഇ ഗ്രൂപ്പ് ചെയർമാനുമായ ഇ.എം. നജീബ് പറഞ്ഞു. ടൂർ ഗൈഡുകൾക്കും ട്രാവൽ ഏജൻസികൾക്കും മറ്റും 10 ലക്ഷം രൂപ വായ്‌പ നൽകുമെന്നത് അപര്യാപ്‌തമാണ്. ഇതുവഴി ടൂറിസം മേഖല കരകയറുമെന്ന് കരുതാനാവില്ല. വായ്‌പാ പുനഃക്രമീകരണം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന് പല ബാങ്കുകളും മടിക്കുകയാണ്. പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാനുള്ള നടപടിയാണ് വേണ്ടത്.
സംരംഭകർക്ക് ആശ്വാസം
കൊവിഡ് രണ്ടാംതരംഗത്തിൽ വരുമാനത്തകർച്ച നേരിടുന്ന ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്ക് ആശ്വാസമേകുന്നതാണ് ഇ.സി.എൽ.ജി.എസ് പദ്ധതിയുടെ വിപുലീകരണമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഇതിനകം ഒരുലക്ഷത്തിലധികം സംരംഭകർ 2.69 ലക്ഷം കോടി രൂപ പദ്ധതിവഴി നേടി. ഇത്, നാലു ലക്ഷം കോടി രൂപയായി ഉയർത്തിയത് ഒട്ടേറെപ്പേർക്ക് ഗുണമാകും.
പുതിയ പ്രഖ്യാപനം അതിവേഗം നടപ്പാക്കാനുള്ള നടപടി റിസർവ് ബാങ്ക് കൈക്കൊള്ളണം. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം സാമ്പത്തിക സഹായം ലഭിക്കുന്നത് ആശ്വാസമാണ്. സാമ്പത്തികാവശ്യം ഇതുവഴി നിറവേറ്റപ്പെടും. കിട്ടാക്കടമായേക്കാവുന്ന അക്കൗണ്ടുകൾ രക്ഷപ്പെടും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരകയറാൻ ഒന്നോ രണ്ടോ പാക്കേജുകൾ പര്യാപ്‌തമല്ല. കൂടുതൽ ഉത്തേജക നടപടികൾ വരുംകാലങ്ങളിൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |