ന്യൂഡൽഹി: നടപ്പുവർഷത്തെ (2021-22) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സർവകാല റെക്കാഡ് കുറിച്ചുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. എൻജിനിയറിംഗ്, അരി, സമുദ്രോത്പന്നങ്ങൾ, ഓയിൽ മീൽസ് തുടങ്ങിയ വിഭാഗങ്ങളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ 9,536 കോടി ഡോളർ വരുമാനമാണ് കഴിഞ്ഞപാദത്തിൽ നേടിയത്. 2018-19 ഏപ്രിൽ-ജൂണിലെ 8,200 കോടി ഡോളറായിരുന്നു ഇതിനു മുമ്പത്തെ ആദ്യപാദ റെക്കാഡ് വരുമാനം. 2020-21ലെ ജനുവരി-മാർച്ച് പാദത്തിൽ കുറിച്ച 9,000 കോടി ഡോളറിന്റെ റെക്കാഡും മറികടന്നു. 2020-21ലെ ജൂൺപാദ വരുമാനം 5,100 കോടി ഡോളറായിരുന്നു. നടപ്പുവർഷം മൊത്തം 40,000 കോടി ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജൂണിൽ മാത്രം കയറ്റുമതി 47.34 ശതമാനം ഉയർന്ന് 3,246 കോടി ഡോളറിലെത്തി. എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ് നേട്ടത്തിന് ചുക്കാൻ പിടിച്ചത്. 2020 ജൂണിൽ കയറ്റുമതി 2,200 കോടി ഡോളറായിരുന്നു. 2019 ജൂണിൽ 2,500 കോടി ഡോളറും. 3,227 കോടി ഡോളറിന്റെ കയറ്റുമതി ഈവർഷം മേയിൽ നടന്നു; ഏപ്രിലിൽ വരുമാനം 3,100 കോടി ഡോളർ. കഴിഞ്ഞമാസം ഇറക്കുമതി 96.33 ശതമാനം കുതിച്ച് 4,186 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷം ജൂണിൽ 2,132 കോടി ഡോളറും 2019 ജൂണിൽ 4,100 കോടി ഡോളറുമായിരുന്നു ഇറക്കുമതിച്ചെലവ്.
ആശങ്ക വിതച്ച് വ്യാപാരക്കമ്മി
കയറ്റുമതി റെക്കാഡ് കുറിച്ചെങ്കിലും ഇറക്കുമതിച്ചെലവും ഏറിയതിനാൽ വ്യാപാരക്കമ്മി വൻതോതിൽ കൂടുന്നത് ആശങ്കയാകുന്നുണ്ട്. 1,426.6 ശതമാനം വർദ്ധിച്ച് 940 കോടി ഡോളറാണ് കഴിഞ്ഞമാസത്തെ വ്യാപാരക്കമ്മി. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണിത്. 2020 ജൂണിൽ ഇന്ത്യ കുറിച്ചത് 71 കോടി ഡോളറിന്റെ വ്യാപാര സർപ്ളസാണ്.
$12,646 കോടി
നടപ്പുവർഷം ഏപ്രിൽ-ജൂണിൽ ഇറക്കുമതിച്ചെലവ് 6,065 കോടി ഡോളറിൽ നിന്നുയർന്ന് 12,646 കോടി ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |