തിരുവനന്തപുരം: സഹായം ചോദിച്ച് വിളിച്ച പത്താംക്ലാസുകാരനോട് താൻ കയർത്തു സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി കൊല്ലം എം.എൽ.എ മുകേഷ്. ആ കുട്ടിക്ക് തന്റെ നമ്പർ കൂട്ടുകാരൻ കൊടുത്തിട്ട് വിളിക്കാൻ പറഞ്ഞു എന്നാണ് പറഞ്ഞത്. ആ ഫ്രണ്ട് ആ കുട്ടിയുടെ മാത്രമല്ല നാടിന്റെ ശത്രുവാണ്. കാര്യം, ഇതുപോലെ കുട്ടികളെ വച്ച് ആളുകളെ ശല്യപ്പെടുത്തുക എന്നിട്ട് റെക്കോർഡ് ചെയ്യുക... വിളിച്ച കുട്ടി അത്രയ്ക്ക് നിഷ്കളങ്കനാണെങ്കിൽ അറിയാത്ത ആളാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തു. ആറു പ്രാവശ്യം എന്തിനു വിളിച്ചു. അപ്പോൾ ഇതെല്ലാം ആസൂത്രിതം അല്ലെ എന്നും മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിക്കുന്നു.
തന്റെ ഓഫീസിൽ നിന്നെന്ന പേരിൽ പലസ്ഥലങ്ങളിൽ വിളിച്ച സംഭവങ്ങളും മര്യാദയില്ലാതെ പെരുമാറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം താൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നെ കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികൾ പങ്കെടുക്കുന്ന പരിപാടിയിൽ എൺപത് എപ്പിസോഡ് ചെയ്തയാളാണ് താൻ. കുട്ടികളെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നു, അവരോട് ഏറ്റവും നന്നായി പെരുമാറാൻ മാത്രമെ തനിക്ക് അറിയു എന്നും മുകേഷ് പറയുന്നു.
ചൂരൽവച്ച് അടിച്ചു എന്നത് ആലങ്കാരികമായി പറഞ്ഞതാണ്, ഒരു പ്രയോഗമാണ്. സ്വന്തം എം.എൽ.എ ആരാണെന്ന അത്രയും രാഷ്ട്രീയമെങ്കിലും അറിഞ്ഞിരിക്കണം. ഈ സംഭവത്തിൽ പക്കാ രാഷ്ട്രീയമുണ്ട്, ആരും വിശ്വസിക്കരുത്. അതിനാൽ താൻ പൊലീസിലും സെെബർ സെല്ലിലും കമ്മീഷ്ണർക്കും പരാതി നൽകാൻ പോവുകയാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരാണെങ്കിലും മുന്നിൽ കൊണ്ട് വരും. അവർ ആരാണെന്ന് നമുക്ക് ഊഹിക്കാവുന്നതെ ഉളളു. ഇത്തരത്തിൽ ആരെങ്കിലും വിളിക്കാൻ പറഞ്ഞാൽ ആ കുട്ടിയെന്നല്ല അതേ പ്രായത്തിലുളള കുട്ടികളാരും വിളിക്കരുത്. അവരൊക്കെ വഴിതെറ്റിക്കുന്നവരാണെന്നും മുകേഷ് ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |