തിരുവനന്തപുരം: പാർട്ടിയുടെ സംഘടനാപരവും ആശയപരവുമായ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇരുപതിന മുൻഗണനാ ചുമതലകൾ നിശ്ചയിക്കാൻ സി.പി.എം സംസ്ഥാനസമിതി തീരുമാനിച്ചു. ഇവ പാർട്ടിയിൽ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യും. സ്വർണ്ണക്കടത്ത് വിവാദങ്ങളുടെയടക്കം പശ്ചാത്തലത്തിലും ഇടതുമുന്നണിക്ക് മൂന്നാം തുടർഭരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്റെ സമഗ്രമായ വികസനത്തിലും ഭാവിയിലും തല്പരരായ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാൻ പാർട്ടി അടിത്തറ മെച്ചപ്പെടുത്താൻ പ്രവർത്തനം നടത്തും. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ വിപുലപ്പെടുത്തുക, രാഷ്ട്രീയവും സംഘടനാപരവുമായ കുറവുകൾ തിരുത്തുക, സമൂഹത്തിൽ യുക്തിബോധവും ശാസ്ത്രാവബോധവും വളർത്തുക, സമൂഹ ബോധത്തെ വലതുപക്ഷവത്കരിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുക, ജനങ്ങൾക്കൊപ്പം കർമ്മനിരതരും വിനയാന്വിതരുമായി നിൽക്കുന്നവരായി പ്രവർത്തകരെ വളർത്തുക തുടങ്ങിയവ മുൻഗണനാ ചുമതലകളിലുൾപ്പെടുക.
സമൂഹത്തിലെ മാറ്റങ്ങളിൽ പ്രതിലോമ മാറ്റങ്ങളുമുണ്ട്. അതിന്റെ സ്വാധീനം എല്ലാവരിലുമുണ്ടാകും. പുതിയ കാലത്തെ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ശരിയായി മുന്നോട്ട് പോകുന്നതിനാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. ബ്രാഞ്ച്തലം വരെയുള്ളവരുടെ പുനർവിദ്യാഭ്യാസവും ഇതിലുൾപ്പെടും.
ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ ഇടതു തുടർഭരണമുണ്ടാകുന്നത്. വലിയ ഉത്തരവാദിത്വമാണ് സമൂഹം ഇടതുമുന്നണിയിലും സി.പി.എമ്മിലും അർപ്പിച്ചത്. അത് നിറവേറ്റണം. ലോകമാകെ അംഗീകരിച്ച കേരള മാതൃക മുന്നോട്ട് കൊണ്ടുപോകണം. അതിനൊപ്പം 35ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പുതിയ കേരള മാതൃക സൃഷ്ടിക്കാൻ സർക്കാരിന് പൂർണ്ണ പിന്തുണ നൽകാനും പാർട്ടിയെ സജ്ജമാക്കും- വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |