ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച സ്വർണ ബോണ്ട് സ്‌കീമിന്റെ 2021-22ലെ നാലാംഘട്ട വില്പന ഇന്നുമുതൽ 16 വരെ നടക്കും. 20ന് ബോണ്ടുകൾ വിതരണം ചെയ്യും. ഇന്ത്യൻ പൗരന്മാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, സർവകലാശാലകൾ, ട്രസ്‌റ്റുകൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്ക് വാങ്ങാം. ഗ്രാമിന് 4,807 രൂപയാണ് റിസർവ് ബാങ്ക് നിശ്‌ചയിച്ച വില. ഡിജിറ്റലായി അപേക്ഷിക്കുന്നവർക്കും പേമെന്റ് നടത്തുന്നവർക്കും ഗ്രാമിന് 50 രൂപ ഇളവുണ്ട്.
കുറഞ്ഞത് ഒരു ഗ്രാമിൽ നിക്ഷേപിക്കാം. വ്യക്തികൾക്കും അവിഭക്ത ഹിന്ദു കുടുംബങ്ങൾക്കും പരമാവധി നാലു കിലോഗ്രാം വാങ്ങാം. ട്രസ്‌റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ വാങ്ങാനാകും. എട്ടുവർഷമാണ് ബോണ്ട് കാലാവധി. അഞ്ചുവർഷത്തിന് ശേഷം നിബന്ധനകളോടെ വിറ്റഴിക്കാം. രാജ്യത്ത് ഭൗതിക സ്വർണത്തിന്റെ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കുകയും സ്വർണത്തിലേക്ക് ഒഴുക്കുന്ന പണം വികസനപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും ലക്ഷ്യമിട്ട് 2015ലാണ് കേന്ദ്രസർക്കാർ സ്വർണ ബോണ്ട് ആവഷ്‌കരിച്ചത്.
ബി.എസ്.ഇ., എൻ.എസ്.ഇ (ഓഹരി വിപണികൾ), സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട തപാൽ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് സ്വർണ ബോണ്ട് വാങ്ങാം. ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കാമെന്നതും നികുതിയില്ലാതെ പലിശ നേടാമെന്നതുമാണ് സ്‌കീമിന്റെ പ്രത്യേകത. കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്നതായതിനാൽ സുരക്ഷാ പ്രശ്‌നവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |