തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനും കമ്പനി മാറ്റി സ്ഥാപിക്കാനുമുളള കിറ്റെക്സിന്റെ നിലപാടിൽ കോൺഗ്രസിന് യാതൊരു പങ്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്പനി തമിഴ് നാട്ടിലേക്ക് പറിച്ചു നടും എന്ന് കമ്പനിയുടമകൾ പറഞ്ഞപ്പോൾ മന്ത്രിയായിരുന്ന കെ. ബാബുവിനെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. അത്തരം ഒരു സമീപനം ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് എം.എൽ.എമാർ പരാതി നൽകിയത് കടമ്പ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതിൽ മലിനീകരണനിയന്ത്രണ ബോർഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സി.പി.എമ്മിന്റെ അറിവോടെയാണ്. എറണാകുളം ജില്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ് കമ്പനി മാനേജ്മെന്റ് ശ്രമിച്ചത്.
ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കിൽ എൽ.ഡി.എഫ് എറണാകുളത്ത് നാണം കെട്ടുപോയേനെ എന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ വിശകലനം ഇത് ശരിവയ്ക്കുന്നു. എങ്കിലും കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോൺഗ്രസ് നിലപാട്. പിന്നീട് കിറ്റെക്സ് മാനേജ്മെന്റും സി.പി.എം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അത് കോൺഗ്രസിന്റെ തലയിൽ ആരും കെട്ടിവയ്ക്കണ്ട. സർക്കാർ തീരുമാനിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്നം മാത്രമാണിതെന്നും സതീശൻ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |