കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാനൂർ സ്വദേശി അജ്‌മലാണ് അറസ്റ്റിലായത്. ഒന്‍പത് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തുനൽകിയത് അജ്മലാണെന്നാണ് കസ്റ്റംസ് പറയുന്നത്. ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ആവശ്യമെങ്കിൽ മുഹമ്മദ് ഷാഫിയെ വീണ്ടും ചോദ്യംചെയ്യാനായി വിളിപ്പിക്കും.
പാനൂരിലെ സക്കീനയുടെ മകനാണ് അജ്‌മൽ. സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്‌തിരുന്നു. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂർ സ്വർണക്കടത്ത് സംഘത്തിലെ രക്ഷധികാരികൾ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് യൂണിഫോമിൽ ഉപയോഗിക്കാറുള്ള സ്റ്റാർ അടക്കം കണ്ടെത്തിയിരുന്നു. നിലവിൽ പരോളിൽ കഴിയുന്ന ഷാഫിയ്ക്ക് പ്രധാന പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചതിലും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |