നാഗർകോവിൽ: ഭീമകൊറെഗാവ് കേസിൽ വിചാരണത്തടവുകാരനായിരിക്കെ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻസ്വാമി അനുസ്മരണ യോഗത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ, കരിങ്കൽ,പനവിള ആർ.സി പള്ളിയിലെ വികാരി ജോർജ് പൊന്നയ്യയെയാണ് തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മധുരയിൽ വച്ചായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഭാരതമാതാവിൽ നിന്ന് രോഗം പകരാതിരിക്കാനാണ് ചെരുപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന ജോർജ് പൊന്നയ്യയുടെ പരാമർശമാണ് വിവാദമായത്. ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു.
പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി,ആഭ്യന്തരമന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ, കന്യാകുമാരി ജില്ലയിലെ എം.എൽ.എമാർ എന്നിവരെയും പൊന്നയ്യ വിമർശിച്ചിരുന്നു. തുടർന്ന് ഹിന്ദു സംഘടനകൾ പ്രസംഗത്തിനെതിരെ പ്രതിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കന്യാകുമാരിയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി വികാരിക്കെതിരെ മുപ്പതോളം പരാതികളാണ് ലഭിച്ചത്.
എന്നാൽ തന്റെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മുറിച്ചെടുത്ത് എഡിറ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊന്നയ്യയുടെ വാദം. തുടർന്ന് സോഷ്യൽമീഡിയയിലൂടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. കുഴിത്തുറ കോടതിയിൽ ഹാജരാക്കിയ വികാരിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |