തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്. നിത്യ ചെലവിനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ വഴിയില്ലാതെ കുഴങ്ങുകയാണ് കേരളത്തിലെ പല ക്ഷേത്രങ്ങളും, ഒപ്പം തിരുവിതാംകൂർ ദേവസ്വംബോർഡും.
നിത്യചിലവിന് പോലും വഴിയില്ലാത്തതിനാൽ ക്ഷേത്രങ്ങളിലെ അർച്ചന മുതലുളള വഴിപാടുകൾക്ക് നിരക്ക് ഉയർത്താൻ ആലോചനയിലാണ് ദേവസ്വംബോർഡ്. ഇതിനായി ദേവസ്വം കമ്മീഷണർ അദ്ധ്യക്ഷനായ കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷൻ നിരക്ക് വർദ്ധന ശുപാർശ ചെയ്‌തു. ഇനി ഹൈക്കോടതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ശബരിമലയിലെ വരുമാനമാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മിക്ക ക്ഷേത്രങ്ങളും നിലനിന്ന് പോകുന്നതിന് ആധാരം. കൊവിഡ് കാരണം ഭക്തജനങ്ങൾക്ക് ഏറെനാൾ സന്നിധാനത്ത് പ്രവേശനം അനുവദിക്കാത്തതിനാൽ ദേവസ്വത്തിന് വലിയ തിരിച്ചടിയാണുണ്ടായത്. എന്നാൽ കർക്കിടക മാസത്തിൽ നട തുറന്നപ്പോൾ ആദ്യം 5000 പേർക്കും പിന്നീട് 10,000 പേർക്കും പ്രവേശനം അനുവദിച്ചെങ്കിലും അത്ര ആളുകൾ വരാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.
ഇതോടെയാണ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയർത്താൻ ബോർഡ് തീരുമാനിച്ചത്. ശബരിമലയിലും പ്രധാന വഴിപാടുകൾക്ക് നിരക്ക് ഉയരും. അപ്പത്തിന് നിലവിലെ വിലയായ മുപ്പത്തിയഞ്ചിൽ നിന്ന് 50 ആയും അരവണ 80ൽനിന്ന് 100 ആയും ഉയർത്താനാണ് ബോർഡ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |