പാലാ:പഴയകള്ളന്റെ പുറകെ പാത്തും പതുങ്ങിയും കൂടിയ എസ്.ഐ പുതിയ മോഷണം കൈയോടെ പിടികൂടി. ഇന്നലെ പാലാ-തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപം മരിയ ഗ്രൂപ്പിന്റെ അടച്ചിട്ട വീട്ടിൽ നിന്ന് വലിയ നിലവിളക്ക് മോഷ്ടിച്ച കേസിൽ തോപ്രാംകുടി ഞാറക്കവല കുടമലയിൽ
രാഹുൽ ജോയി (31)യാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ പാലാ എസ്.ഐ എം.ഡി അഭിലാഷ് പാലാ ടൗണിലൂടെ പട്രോളിങ് നടത്തവേ രാഹുലിനെ യാദൃച്ഛികമായി കണ്ടു. മുൻപ് ചില മോഷണക്കേസുകളിൽ പ്രതിയായിരുന്ന രാഹുലിനെ തിരച്ചറിഞ്ഞ എസ്.ഐ ഇയാളെ അടുത്തുവിളിച്ച് കാര്യങ്ങൾ തിരക്കി. തൊടുപുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയാണെന്ന് ഇയാൾ മറുപടി പറഞ്ഞതിനെത്തുടർന്ന് എസ്.ഐ പിൻവാങ്ങിയെങ്കിലും
മറ്റൊരിടത്ത് നിന്ന് രാഹുലിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചു. ടൗണിൽ നിന്ന് ഇയാൾ തൊടുപുഴ റൂട്ടിലേക്ക് നടക്കുന്നത് കണ്ട എസ്.ഐ വിവരം പാലാ ഇൻസ്പെക്ടർ കെ.പി തോംസണെ അറിയിച്ചശേഷം ഇയാളെ പിന്തുടർന്നു. ഇൻസ്പെക്ടർ തോംസണും പിന്നാലെയെത്തി. പിന്നീട് ഇയാളെ റോഡിൽ നിന്ന് കാണാതായി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വലിയൊരു ചാക്കുകെട്ടുമായി ഞൊണ്ടിമാക്കൽ കവലയ്ക്ക് സമീപം ഇയാൾ ഒരു ഓട്ടോയ്ക്ക് കൈനീട്ടി. ഇത് കണ്ട എസ്.ഐയും ഇൻസ്പെക്ടറും ചേർന്ന് ഓട്ടോ തടഞ്ഞ് ഇയാളെ പുറത്തിറക്കി ചാക്ക് പരിശോധിച്ചപ്പോൾ 30 കിലോയോളം തൂക്കം വരുന്ന വലിയ നിലവിളക്ക് കണ്ടെത്തി. അന്വേഷണത്തിൽ സ്റ്റേറ്റ് ബാങ്ക് അറ്റാച്ച് ചെയ്തതും നാല് വർഷമായി അടഞ്ഞ് കിടക്കുന്നതുമായ മരിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്ന് മോഷ്ടിച്ചതാണന്ന് വ്യക്തമായി. ആക്രികച്ചവടവുമായി അലഞ്ഞുതിരിയുന്ന രാഹുൽ പകൽ മാത്രമേ മോഷ്ടിക്കാറുള്ളുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോയെന്ന് ബാങ്ക് അധികൃതർ എത്തിയശേഷം തുടരന്വേഷണം നടത്തുമെന്ന് പാലാ എസ്.എച്ച്.ഒ കെ.പി തോംസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |