ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനം ഇ റുപ്പി (e-R-UPI) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഓൺലൈൻ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഇ റൂപി അവതരിപ്പിച്ചത്. ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇ റുപ്പി സംവിധാനം അവതരിപ്പിക്കുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇ റുപ്പി ലക്ഷ്യമിടുന്നു. ഡിപ്പാർട്‌മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്.
കറൻസിരഹിതവും (cashless) സമ്പർക്കരഹിതവുമായ(contactless) ഈ ഡിജിറ്റൽ പണമിടപാട് സംവിധാനം ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആർ കോഡോ, എസ്എംഎസ് സ്ട്രിങ്ങിനെയോ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക.
ഇ റുപ്പിയിലൂടെ കാർഡോ, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളോ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യത്തിന്റെ സഹായമോ കൂടാതെ ഉപഭോക്താക്കൾക്ക് വൗച്ചറുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് പ്രധാന പ്രത്യേകത. അതായത് മുൻകൂറായി പണം അടച്ച സമ്മാന വൗച്ചറുകൾ(പ്രീപെയ്ഡ് ഗിഫ്റ്റ് വൗച്ചർ) പോലെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.
സ്വകാര്യ പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ റുപ്പി വിതരണം ചെയ്യുക. കോർപറേറ്റ് സർക്കാർ ഏജൻസികൾ സേവനങ്ങളുടെയും, വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ബാങ്കുകളെ സമീപിക്കാം. തുടർന്ന് മൊബൈൽ നമ്പരിന്റെ സഹായത്തോടെ ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയും. ശേഷം ഈ ഉപഭോക്താവിന്റെ പേരിൽ ബാങ്ക് നീക്കിവച്ചിരിക്കുന്ന വൗച്ചർ സേവനദാതാക്കൾക്ക് നൽകും.
മാതൃശിശു ക്ഷേമ സേവനങ്ങൾ, ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്‌സിഡി വിതരണം തുടങ്ങിയവയ്‌ക്കൊക്കെ ഇ റുപ്പി ഉപയോഗിക്കാം. ക്ഷേമ പ്രവർത്തന സേവനങ്ങൾ കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഈ സംവിധാനത്തിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |